ലാവലിന്‍: പിണറായിയെ വിചാരണ ചെയ്യാന്‍ അനുമതി
തിരുവനന്തപുരം: ലാവലിന്‍ അഴിമതിക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായ് അനുമതി നല്‍കി.
പ്രോസിക്യൂഷന് അനുമതി നല്‍കിക്കൊണ്ടുള്ള കത്ത് മുദ്രവച്ച കവറില്‍ ഗവര്‍ണര്‍ സിബിഐയ്‌ക്ക് കൈമാറി. സിബിഐ ഉദ്യോഗസ്ഥരെ രാജ്‌ഭവനിലേയ്‌ക്ക് വിളിച്ചുവരുത്തിയാണ് ഗവര്‍ണര്‍ കത്ത് കൈമാറിയത്.
ശനിയാഴ്‌ചയാണ് സിബിഐ ഡിവൈഎസ്‌പി അശോക് കുമാര്‍, എസ്‌പി മഹേഷ്, അഡീഷണല്‍ എസ് പി മുരുകന്‍ തുടങ്ങിയവരോട് രാജ്‌ഭവനില്‍ എത്താനായി അറിയിച്ചത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് 12.30തോടെ തിരുവനന്തപുരത്ത് എത്തിയ സിബിഐ സംഘം തുടര്‍ന്ന് രാജ്‌ഭവനിലെത്തി ഗവര്‍ണറെ കണ്ടു. ഗവര്‍ണറും ഉദ്യോഗസ്ഥരും തമ്മില്‍ ദീര്‍ഘനേരം ചര്‍ച്ചകള്‍ നടന്നു.
ഗവര്‍ണറുടെ കത്തുള്ള കവര്‍ കേസിന്റെ മേല്‍നോട്ടച്ചുമതലയുള്ള ഡിഐജി കന്ദസ്വാമിയ്‌ക്ക് ഉടന്‍തന്നെ കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 12.45ഓടെ ഗവര്‍ണറെ കാണാന്‍ കയറിയ സംഘം 2 മണിക്കാണ് പുറത്തുവന്നത്.
അഡ്വക്കേറ്റ് ജനറല്‍ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്നായിരുന്നു സര്‍ക്കാറിനെ അറിയിച്ചത്. ഇതുപ്രകാരം പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനമെടുക്കുകുയം ഇക്കാര്യം ഗവര്‍ണറെ അറിയിക്കുകയും ചെയ്‌തു.
എന്നാല്‍ ഗവര്‍ണ്‍ പിന്നീട് സിബിഐയോട് കൂടുതല്‍ വിശദീകരണം തേടുകയും ഒപ്പം സംസ്ഥാനത്തിന് പുറത്തുള്ള നിമയവിദഗ്‌ധരോട് ഇക്കാര്യത്തില്‍ ഉപദേശം തേടുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണ് പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന തീരുമാനമുണ്ടായത്.
പിണറായിയ്‌ക്കെതിരെ കേസില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടായിരിക്കെ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന രീതിയില്‍ എജി റിപ്പോര്‍ട്ട് നല്‍കിയ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
പ്രോസിക്യൂഷന് ഗവര്‍ണര്‍ അനുമതി നല്‍കിയത് സിപിഎമ്മിന് കനത്ത തിരിച്ചടിയാകും. അതേസമയം തന്നെ ലാവലിന്‍ പ്രശ്‌നമുള്‍പ്പെടെയുള്ള കാര്യത്തിലെ നിലപാടിനെത്തുടര്‍ന്ന് പാര്‍ട്ടിയുടെ അനിഷ്ടത്തിനിരയായ വിഎസിന് ഇത് ഒരു ചെറിയ നേട്ടം കൂടിയാണ്. ലാവലിന്‍ കേസില്‍ കുറ്റക്കാര്‍ ആരായാലും ശിക്ഷക്കപ്പെടുമെന്ന് വിഎസ് തിരഞ്ഞെടുപ്പിന് മുമ്പേ പറഞ്ഞിരുന്നു.
എന്നാല്‍ എജിയുടെ റിപ്പോര്‍ട്ടിന്മേല്‍ പിണറായിയെ പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും രക്ഷിച്ചു നിര്‍ത്താമെന്നായിരുന്നു സിപിഎമ്മിന്റെ പ്രതീക്ഷ. ഗവര്‍ണര്‍ വിപരീത തീരുമാനമെടുത്തതോടെ സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ പ്രതീക്ഷ അസ്ഥാനത്തായി.