അഭയ: ടേപ്പ് പരിശോധന റിപ്പോര്‍ട്ട് സ്വീകരിച്ചു
കൊച്ചി: അഭയ കേസില്‍ നാര്‍കോ പരിശോധന ടേപ്പുകള്‍ പരിശോധിച്ച വിദഗ്‌ധ റിപ്പോര്‍ട്ട് എറണാകുളം സിജിഎം കോടതിയില്‍ സമര്‍പ്പിച്ചു. അഭിഭാഷക കമ്മീഷന്‍റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തെ സിഡിറ്റിലാണ് ടേപ്പുകള്‍ പരിശോധിച്ചത്.
അഭയ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സിബിഐയ്‌ക്കും ബാംഗ്ലൂര്‍ ഫോറന്‍സിക് ലാബ് നല്‍കിയ പ്രതികളുടെ നാര്‍ക്കോ പരിശോധന സിഡികള്‍ കൃത്രിമം നടന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചു. കേസ് പിന്നീട് പരിഗണിയ്‌ക്കും.
പ്രതികളായ ഫാ തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂത്യക്കയില്‍, സി. സ്റ്റെഫി എന്നിവരെ നാര്‍കോ പരിശോധനയ്‌ക്ക് വിധേയമാക്കുന്നതിന്റെ ദ്യശ്യങ്ങളടങ്ങിയ സിഡികളില്‍ ക്യത്രിമം നടന്നത്.
ദൃശ്യങ്ങളിലും ശബ്ദങ്ങളിലും വിദഗ്‌ധമായി മുറിച്ചു മാറ്റലുകള്‍ നടന്നു. ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും തുടര്‍ച്ച നഷ്ടപ്പെട്ടു. കേസില്‍ മറ്റുള്ളവരുടെ പങ്കാളിത്തത്തെക്കുറിച്ചു ചോദിക്കുന്നതിനുള്ള മറുപടിക്കു പകരം, അതൊഴിവാക്കി പരസ്‌പര ബന്ധമില്ലാത്ത ഉത്തരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പ്രധാന പല ചോദ്യങ്ങള്‍ക്കും മറുപടികള്‍ക്കും തുടര്‍ച്ച നഷ്ടപ്പെട്ടു. തുടങ്ങിയ കൃത്രിമത്വങ്ങള്‍ ടേപ്പില്‍ നടന്നതായാണ് സൂചന.അഭിഭാഷക കമ്മിഷന്‍ സജി പ്രഭാകരന്‍റെ സാന്നിധ്യത്തിലാണു വിദഗ്‌ധ പരിശോധന നടന്നത്.
നാര്‍ക്കോ പരിശോധന ലാബ് അസിസ്റ്റന്‍റ് ഡയറക്‌റ്റര്‍ ഡോ. മാലിനിയുടെ നേതൃത്വത്തിലാണു നടന്നത്. നേരത്തേ ഹൈക്കോടതി ആവശ്യപ്പെട്ടപ്പോഴും, ഫോറന്‍സിക് ലാബ് സമര്‍പ്പിച്ചത് എഡിറ്റ് ചെയ്‌ത സിഡിയാണ്. മൂന്നു പ്രതികളുടേയും ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ സിഡി പരിശോധിച്ച ജസ്റ്റിസ് കെ ഹേമ കൃത്രിമം നടന്നിട്ടുണ്ടെന്നു കണ്ടെത്തിയിരുന്നു.
യഥാര്‍ത്ഥമല്ലാത്ത ഈ സിഡി ദൃശ്യങ്ങള്‍ സിബിഐയുടെ അന്വേഷണത്തെ വഴിതെറ്റിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. യഥാര്‍ഥ പ്രതിയെ കണ്ടെത്താന്‍ ലാബില്‍ നിന്ന് ഒറിജി നല്‍ സിഡി വീണ്ടെടുക്കാനും നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് അഭയയുടെ പിതാവ് തോമസ്, യഥാര്‍ഥ സിഡി വീണ്ടെടുത്തു പരിശോധന നടത്തണമെന്ന ആവ ശ്യവുമായി സിജെഎം കോടതിയില്‍ എത്തിയത്.
സിഡികളില്‍ കൃത്രിമം നടന്നിട്ടില്ലെന്നു നേരത്തേ മാലിനി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞു വീഴുന്നത്. ഒട്ടേറെ കേസുകളില്‍ ആരോപണ വിധേയയായ മാലിനിയെ കര്‍ണാടക സര്‍ക്കാര്‍ ഈയിടെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.