കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിന്‍ കുറ്റപത്രം പരിഗണിയ്‌ക്കുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം ചൊവ്വാഴ്‌ച കോടതി പരിഗണിക്കും. പ്രത്യേക സിബിഐ കോടതി ജഡ്‌ജി പിഎന്‍ ജ്യോതീന്ദ്രനാഥിനു മുന്‍പാകെയാണ്‌ കുറ്റപത്രം പരിഗണനയ്‌ക്ക്‌ വരിക. കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്‌.

തുടര്‍നടപടിയുടെ ഭാഗമായി കോടതി സിബിഐയില്‍ നിന്ന്‌ വാദം കേള്‍ക്കും. ഇതിന്‌ ശേഷം കുറ്റപത്രം സ്വീകരിക്കണോയെന്ന കാര്യം കോടതി നിശ്ചയിക്കും. പ്രതികള്‍ക്ക്‌ ചൊവ്വാഴ്‌ച തന്നെ സമന്‍സ്‌ അയയ്‌ക്കുമോ എന്ന്‌ വ്യക്തമല്ല.

കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ചിട്ടുള്ള തെളിവുകള്‍ അപര്യാപ്‌തമാണെങ്കില്‍ കേസ്‌ തള്ളാനോ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനോ കോടതിക്ക്‌ ആവശ്യപ്പെടാം. ഇതിന്‌ ശേഷമായിരിക്കും പതികളെയും കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയുള്ളൂ.

അതേ സമയം കേസിലെ ആറാം പ്രതിയും ലാവലിന്‍ കമ്പനി വൈസ്‌ പ്രസിഡന്റുമായിരുന്ന ക്ലോഡ്‌ ടിന്‍ഡ്രലിനെതിരായ സമന്‍സ്‌ സിബിഐ തന്നെയായിരിക്കും കൈപ്പറ്റുക. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഇന്റര്‍പോള്‍ വഴി മാത്രമേ ക്ലോഡ്‌ ടിന്‍ഡ്രലിന്‌ സമന്‍സ്‌ അയക്കാനാവൂ.

ക്ലോഡ്‌ ടിന്‍ഡ്രലിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചി ട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഇതുവരെ ചോദ്യം ചെയ്യാന്‍ സിബിഐക്കായിട്ടില്ല. കേസിലെ ഒന്നാം പ്രതി കെഎ മോഹനചന്ദ്രനെയും ഒമ്പതാം പ്രതി എ ഫ്രാന്‍സിസിനെയും വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഇത്‌ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ പുരോഗമിയ്‌ക്കുകയാണ്‌.

ലാവലിന്‍ ഇടപാടില്‍ ഏഴാം പ്രതിയും സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയനും ഒന്നാം പ്രതിയായ ഊര്‍ജകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രനും എട്ടാം പ്രതിയായ ഊര്‍ജ സെക്രട്ടറി എ .ഫ്രാന്‍സിസുമാണ്‌ ഗൂഢാലോചന നടത്തിയതെന്നു കുറ്റപത്രത്തില്‍ പ്രധാനമായും വെളിപ്പെടുത്തുന്നത്‌. വഴിവിട്ട നീക്കം, ഒത്തുകളി, ഗൂഢാലോചന എന്നീ കാര്യങ്ങളാണ്‌ ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്‌.

150-ഓളം പേരുടെ മൊഴികളടങ്ങിയതാണ്‌ കുറ്റപത്രം. ഇതോടൊപ്പം ഗവര്‍ണറുടെ പ്രോസിക്യൂഷന്‍ അനുമതിയുമുണ്ട്‌. കേസില്‍ പിണറായി വിജയനെതിരെ മുന്‍ ധനകാര്യവകുപ്പ്‌ സെക്രട്ടറി വരദാചാരി നല്‌കിയ മൊഴി വ്യാജമാണെന്ന്‌ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഫയലില്‍ പിണറായി എഴുതിയ നോട്ട്‌ ലാവലിനുമായി ബന്ധപ്പെട്ടതാണെന്ന വരദാചാരിയുടെയും മറ്റു രണ്ടു പേരുടെയും മൊഴികളാണ്‌ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്‌.

യുഡിഎഫ്‌ സര്‍ക്കാരി ന്റെ കാലത്ത്‌ വൈദ്യുതി മന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍ വ്യക്തമായ നിര്‍ദേശങ്ങളില്ലാതെ മൂന്ന്‌ വെള്ളപേപ്പറുകളില്‍ മാത്രമാണ്‌ കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവച്ചതെന്‌്‌ കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്‌. ഗൂഢാലോചന ആരംഭിച്ചത്‌ കാര്‍ത്തികേയന്റെ കാലത്താണെന്നും എന്നാല്‍ വേണ്ടത്ര തെളിവുകള്‍ ഇല്ലാത്തതിനാലാണ്‌ അദ്ദേഹത്തെ ഒഴിവാക്കിയതെന്നും സിബിഐ വിശദീകരിയ്‌ക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X