തിരിച്ചറിയില്‍ കാര്‍ഡിന് ചെലവ് ഒന്നരലക്ഷം കോടി
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതിയ്‌ക്ക് മുന്നില്‍ കടമ്പകള്‍ ഒട്ടേറെ. നൂറ് കോടി ജനതയ്‌ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‌കാന്‍ ഒന്നര ലക്ഷം കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിയ്‌ക്കപ്പെടുന്നത്.
കാര്‍ഡ് വിതരണത്തിനായി എല്ലാ പൗരന്‍മാരുടെയും ജീവശാസ്‌ത്രപരമായ വിവരങ്ങള്‍ ഉള്‍പ്പെടെ കമ്പ്യൂട്ടര്‍വത്‌ക്കരിയ്‌ക്കുന്നത് അതീവ സങ്കീര്‍ണമായ പ്രക്രിയയാണ്. വന്‍മാനവവിഭവശേഷി തന്നെ ഈ പ്രക്രിയക്കായി പ്രയോജനപ്പെടുത്തേണ്ടി വരും. ഇത് മാത്രമല്ല ശേഖരിയ്‌ക്കുന്ന വിവരങ്ങള്‍ കാലികമായി പരിഷ്‌ക്കരിയ്‌ക്കുകയെന്ന വൈഷമ്യവും സര്‍ക്കാരിന് തരണം ചെയ്യേണ്ടതുണ്ട്.
ഇതിന് മുമ്പ് 56 രാജ്യങ്ങളാണ് ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുള്ളത്. ബ്രിട്ടനൊഴിച്ചുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, ഇസ്രായേല്‍. ചൈന, ഇന്തോനേഷ്യ തുടങ്ങിയവയാണ് ഇന്ത്യയ്‌ക്ക് മുമ്പെ ഈ ലക്ഷ്യം കൈവരിച്ചവര്‍.
ഇതാദ്യമായൊന്നുമല്ല ഇന്ത്യയില്‍ തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതികള്‍ നടപ്പാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിതരണം ചെയ്യുന്ന വോട്ടേഴ്‌സ് ഐഡന്ററ്റി കാര്‍ഡും സാമ്പത്തിക ഇടപാടുകള്‍ എളുപ്പമാകുന്നതിന് നികുതി വകുപ്പ് ഏര്‍പ്പെടുത്തിയ പാന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുകളായി ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ ഡ്രൈവിംഗ് ലൈസന്‍സുകളും പാസ്‌പോര്‍ട്ടുകളും തിരിച്ചറിയല്‍ രേഖകളായി പൊതുവെ അംഗീകരിയ്‌ക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ പൗരന്‍മാരായ എല്ലാവര്‍ക്കും തിരിച്ചറിയില്‍ നമ്പരും കാര്‍ഡും നല്‌കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിക്കുന്ന യൂണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) എന്ന ബൃഹത് പദ്ധതിയുടെ അധ്യക്ഷനായി ഇന്‍ഫോസിസ് ടെക്‌നോളജീസ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനിയെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.