സ്വാശ്രയ മെഡിക്കല്‍ ഫീസ് ധാരണയായി
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് സംബന്ധിച്ച് സര്‍ക്കാരും മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനും ധാരണയിലെത്തി. ശനിയാഴ്‌ച രാത്രി വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
സ്വകാര്യ മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ മുന്നോട്ടുവച്ച ത്രിതല ഫീസ് ഘടന സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയാറായതോടെയാണ് മെഡിക്കല്‍ പ്രവേശന മേഖലയിലെ അനിശ്ചിതത്വത്തിന് വിരാമമായത്.
സര്‍ക്കാര്‍ ഫീസ് നിരക്ക് പ്രഖ്യാപിച്ചിരിയ്‌ക്കുന്ന 50 ശതമാനം സീറ്റില്‍ ജനറല്‍ വിദ്യാര്‍ഥികള്‍ക്ക് 1,38,000 രൂപയാണ് ഫീസ് നല്‍കേണ്ടി വരിക. ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് 25000 രൂപയും സംവരണ വിദ്യാര്‍ഥികള്‍ക്ക് 45,000 രൂപയുമായിരിക്കും ഫീസ്. സര്‍ക്കാര്‍ സീറ്റില്‍ ബിപിഎല്‍ വിദ്യാര്‍ഥികള്‍ ആരും പ്രവേശനത്തിന് എത്താത്ത സാഹചര്യം ഉണ്‌ടാകുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ സാമ്പത്തികമുള്ള ഏഴ് വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ ഫീസ് ഈടാക്കി പ്രവേശനം നല്‍കാനും ധാരണയായി.
മാനേജ്‌മെന്റ് ഫീസ് അഞ്ചര ലക്ഷത്തില്‍ നിന്നും നാലര ലക്ഷമാക്കി കുറച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ധാരണാപത്രം തിങ്കളാഴ്‌ച ഒപ്പുവയ്‌ക്കും. വിദ്യാഭ്യാസമന്ത്രിക്കു പുറമേ ആരോഗ്യമന്ത്രി പികെ ശ്രീമതി, വകുപ്പ് സെക്രട്ടറിമാര്‍, മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഫസല്‍ ഗഫൂര്‍, സെക്രട്ടറി അഡ്വ സാജന്‍ പ്രസാദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അതേ സമയം, മാനേജ്‌മെന്റ് അസോസിയേഷന്റെ മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയിരിക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ മെരിറ്റ് സീറ്റില്‍ കഴിഞ്ഞതവണ വാര്‍ഷികഫീസ് 45000 രൂപയായി രുന്നത് ഇത്തവണ 1,38,000 രൂപ ആയതോടെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പഠനം അപ്രാപ്യമാവുമെന്ന് ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.