ബാബറി: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ദില്ലി: അയോധ്യയിലെ ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷന്‍ പ്രധാനമന്ത്രിയ്‌ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ സാന്നിധ്യത്തിലാണ് റിട്ട. ജഡ്‌ജി എംഎസ് ലിബര്‍ഹാന്‍ പ്രധാനമന്ത്രിക്ക് 700 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. ബാബറി സംഭവത്തില്‍ അദ്വാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ പങ്ക് റിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നതായി സൂചനയുണ്ട്.
രാജ്യത്തിന്റെ മതേതരത്വ മുഖത്തിന് ക്ഷതമേല്‌പിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കമ്മീഷന്‍ 17 വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് നല്‌കിയിരിക്കുന്നത്. ഈ കാലയളവിനിടെ നാല്‌പത്തിയെട്ടു തവണ കേന്ദ്ര സര്‍ക്കാര്‍ ലിബര്‍ഹാന്‍ കമ്മീഷന്റെ കാലാവധി നീട്ടി നല്‌കിയിരുന്നു.
1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്‌ജിദിലേക്ക് സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ കര്‍സേവകര്‍ എന്ന പേരില്‍ മാര്‍ച്ച് നടത്തുകയും പള്ളി തകര്‍ക്കുകയും ചെയ്‌തത്. ഇതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വര്‍ഗ്ഗീയ കലാപങ്ങളില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളും ഉണ്ടായി.
മസ്‌ജിദ് തകര്‍ക്കപ്പെട്ട് 10 ദിവസത്തിന് ശേഷം അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു ആണ് അന്വേഷണത്തിനായി ലിബര്‍ഹാന്‍ കമ്മിഷനെ നിയമിച്ചത്. 1993 മാര്‍ച്ച് 16ന് ലിബര്‍ഹാന്‍ കമ്മീഷന്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിയ്‌ക്കുകയും പിന്നീട് വിശദമായ അന്വേഷണത്തിനായി കൂടുതല്‍ സമയം ചോദിയ്‌ക്കുകയുമായിരുന്നു.
ഒന്നര പതിറ്റാണ്ടിന് മേല്‍ നീണ്ട അന്വേഷണത്തിന് 8 കോടിയോളം രൂപയാണ് ചെലവ് വന്നത്. 400ലധികം സിറ്റിങുകള്‍ ഇതിന് വേണ്ടി കമ്മീഷന്‍ നടത്തി. 2005 ലാണ് അവസാനത്തെ സാക്ഷി വിസ്‌താരം പൂര്‍ത്തിയായത്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ബാബറി മസ്‌ജിദിന്റെ തകര്‍ച്ച. ബിജെപിയുടെ ഉന്നത നേതാക്കളായ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് നീങ്ങിയ കല്യാണ്‍ സിങ് തുടങ്ങിയവര്‍ ഇതുമായി ബന്ധപ്പെട്ട് ആരോപണങ്ങളില്‍ കുടുങ്ങിയിരുന്നു.