കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗഡയെ നിയന്ത്രിക്കുന്നത്‌ പിണറായി:വീരേന്ദ്രകുമാര്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ജനതാദള്‍ ദേശീയ അധ്യക്ഷന്‍ ദേവഗൗഡയെ നിയന്ത്രിക്കുന്നത്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണെന്ന്‌ സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍. ദില്ലിയില്‍ ദള്‍ ദേശീയ നിര്‍വാഹക സമിതി യോഗത്തിന്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

ജനതാദള്‍ എസ്‌ കേരളത്തില്‍ എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുമെന്ന ദേശീയ നേത്യത്വത്തിന്റെ നിലപാടില്‍ യോജിപ്പില്ല. ഈ മാസം 12ന്‌ ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ്‌ യോഗത്തിന്‌ ശേഷം തങ്ങളുടെ നിലപാട്‌ വ്യക്തമാക്കും.

ദള്‍ ദേശീയ അധ്യക്ഷനെതിരെ ഒട്ടേറെ ആരോപണങ്ങളും വീരേന്ദ്ര കുമാര്‍ ഉയര്‍ത്തി. താന്‍ വിഎസ്‌ പക്ഷത്തിനൊപ്പമാണെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞതനുസരിച്ചാണ്‌ ഗൗഡ തന്റെ വാദം അംഗീകരിക്കാത്തത്‌.

കേരളത്തില്‍ യുഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ല. കോണ്‍ഗ്രസിനോടും ബിജെപിയോടും അകന്നുനില്‍ക്കുന്ന സമീപനം തന്നെയാണ്‌ ഇപ്പോഴും സ്വീകരിച്ചിരിയ്‌ക്കുന്നത്‌. ദേശീയ നിര്‍വാഹക സമിതിയില്‍ കേരളത്തിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവദിച്ചില്ല. മകന്‍ കുമാരസ്വാമിയ്‌ക്ക്‌ അധികാരം കിട്ടാന്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും മാറിമാറി പിന്തുണയ്‌ച്ച ആളാണ്‌ ഗൗഡയെന്നും വീരേന്ദ്രകുമാര്‍ കുറ്റപ്പെടുത്തി.

ഗൗഡ എന്ത്‌ നിലപാട്‌ സ്വീകരിച്ചാലും കേരളത്തില്‍ സിപിഎമ്മുമായി ഒത്തുപോകില്ലെന്ന കാര്യത്തില്‍ വിട്ടു വീഴ്‌ചയില്ല. എല്‍ഡിഎഫില്‍ നിന്ന്‌ സിപിഎം ചവിട്ടി പുറത്താക്കുകയാണ്‌ ചെയ്‌തത്‌. ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ്‌ അലി ഏകപക്ഷീയമായാണ്‌ പെരുമാറുന്നതെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.

സംസ്ഥാനത്ത്‌ ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്‌ ടിരിക്കുകയാണ്‌. അതിന്റെ റിപ്പോര്‍ട്ട്‌ ലഭിച്ചതിന്‌ ശേഷം 12 ചേരുന്ന സംസ്ഥാന കൗണ്‍സിലില്‍ ഇക്കാര്യം വിലയിരുത്തുകയും തീരുമാനമെടുക്കുയും ചെയ്യുമെന്ന്‌ വീരേന്ദ്രകുമാര്‍ അറിയിച്ചു.

മാത്യു ടി തോമസും എന്‍എം ജോസഫും എല്‍ഡിഎഫില്‍ ദളിനെ പ്രതിനിധീകരിയ്‌ക്കുമെന്ന്‌ ദേശീയ നേതൃത്വം വ്യക്തമാക്കിയതോടെ ഫലത്തില്‍ വീരന്‍ പക്ഷം പാര്‍ട്ടിയില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. മാത്യു ടി, ജോസ്‌ തെറ്റയില്‍ തുടങ്ങിയവര്‍ക്ക്‌ ഗൗഡയുടെ പിന്തുണ ലഭിച്ചതോടെ പാര്‍ട്ടിയുടെ കേരളത്തിലെ ഔദ്യോഗിക വിഭാഗവും ഇനി അവരായിരിക്കും.

അതേ സമയം കൂറുമാറ്റ നിരോധന നിയമം നിലവിലുള്ളത്‌ കൊണ്ട്‌ വീരേന്ദ്രകുമാര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും അദ്ദേഹത്തെ അനുകൂലിയ്‌ക്കുന്ന എംഎല്‍എമാര്‍ക്ക്‌ പ്രത്യക്ഷത്തില്‍ ഇതില്‍ ചേരാന്‍ കഴിയില്ല. കെപി മോഹനന്‍, എംവി ശ്രേയാംസ്‌ കുമാര്‍, എംകെ പ്രേമനാഥ്‌ എന്നീ എംഎല്‍എമാരാണ്‌ വീരനൊപ്പം ഉറച്ചുനില്‌ക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X