കേരളത്തിന് പരാതികള്‍ ബാക്കി
ദില്ലി: മുഖ്യമന്ത്രിയും എംപിമാരും ഒട്ടേറെ കാര്യങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ബജറ്റവതരണം കഴിഞ്ഞപ്പോള്‍ അതെല്ലാം പതിവു പോലെ പരാതികള്‍ മാത്രമായി ശേഷിയ്‌ക്കുന്നു. സംസ്ഥാനം ഏറെക്കാലമായി ആവശ്യപ്പെടുന്ന ഐഐടി അനുവദിയ്‌ക്കാന്‍ കേന്ദ്രം ഇത്തവണയും തയ്യാറായില്ല. അതേ സമയം മലപ്പുറത്തെ അലിഗഡ് ഓഫ് ക്യാമ്പസിന് 25 കോടി അനുവദിച്ചത് കേരളത്തിന് ആശ്വാസമായി.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ വിക്രം സാരാഭായി സ്‌പെയ്‌സ് സെന്ററിന് 613 കോടിയും ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്‌പെയ്‌സ് ആന്‍ഡ് സയന്‍സ് ടെക്നോളജിയ്ക്ക് 175 കോടിയും ബജറ്റില്‍ അനുവദിച്ചു. പ്രധാന ആവശ്യങ്ങള്‍ അവഗണിച്ചപ്പോഴും പൊതുമേഖല സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം കൂട്ടിയതും അസംഘടിത തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചതും കേരളത്തിന് ഗുണകരമാവുമെന്ന് കരുതപ്പെടുന്നു.
വല്ലാര്‍പ്പാടം പദ്ധതിയുടെ വികസനത്തിന് 99.97 കോടി രൂപയും ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ് ലിമിറ്റഡിന് 57 കോടി രൂപയും ലഭിക്കും. വല്ലാര്‍പാടത്തെ റെയില്‍വെ വികസനത്തിന് 45 കോടിയാണ് അനുവദിച്ചിട്ടുള്ളത്.
കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയ്‌ക്ക് 5.64 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് 34 കോടിയും കൊച്ചിയിലെ കപ്പല്‍ നിര്‍മ്മാണശാലയ്‌ക്ക് 60 കോടിയും നല്‍കും. കൊച്ചി തുറമുഖം ആഴം കൂട്ടാന്‍ 99.97 കോടി രൂപയും തുറമുഖത്തിന് മൂലധന നിക്ഷേപമായി 47 കോടി രൂപയും അനുവദിച്ചിട്ടുണ് ട്.
റബ്ബര്‍ ബോര്‍ഡിന് 105 കോടി, കപ്പല്‍നിര്‍മ്മാണശാലയ്‌ക്ക് സബ്‌സിഡി 120 കോടി, കോഫി ബോര്‍ഡിന് 153 കോടി, കൊച്ചിയിലെ സമുദ്രോല്‍പ്പന്ന വികസന അതോറിറ്റിക്ക് 95 കോടി, കശുവണ്ടി വികസനത്തിന് 2 കോടി, കയര്‍നിര്‍മ്മാണ പുനരുദ്ധരാണത്തിനും വികസനത്തിനും 5 കോടി എന്നിങ്ങനെയാണ് കേരളത്തിന് ബജറ്റില്‍ നീക്കിവെച്ചിരിയ്‌ക്കുന്ന വിഹിതം.