വിഎസ് പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്തേക്ക്
ദില്ലി: ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ പാര്‍ട്ടിയുടെ പരമോന്നത കമ്മിറ്റിയായ പോളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി മുമ്പാകെ നിര്‍ദ്ദേശം. ലാവലിന്‍ കേസില്‍ അഴിമതി ഉണ്ടായിട്ടില്ലെന്നും പിബി നിലപാടെടുത്തു.
കേരള സംഘടനപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത പിബി യോഗത്തില്‍ കടുത്ത ഭിന്നത ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഎസിനെതിരെ നടപടി എടുക്കുന്നതിനൊപ്പം പിണറായിയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഏഴ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പതിനഞ്ചംഗ പിബിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഉറച്ച നിലപാടാണ് പിണറായിക്ക് തുടരാനുള്ള സാഹചര്യമൊരുക്കിയത്. വിഎസിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പിണറായി പക്ഷം പിബിയില്‍ ഉന്നയിച്ചുവെന്നും സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പിബിയുടെ അംഗീകാരം നേടാന്‍ അവര്‍ക്കായില്ല.
കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ മാസം നാലിനും അഞ്ചിനും ചേര്‍ന്ന പിബി അന്തിമതീരുമാനത്തിലെത്തുന്നതില്‍ പരാജയപ്പെട്ടതോടെയാണ് വിഷയം സിസിക്ക് മുന്നിലെത്തിയത്.. ഇതിനു മുന്നോടിയായി ശനിയാഴ്‌ച രാവിലെ 10.15ന് ചേര്‍ന്ന പിബി നാലു മണിക്കൂറിലധികം നീണ്ടു. വിഎസിനെതിരെ നടപടി വേണമെന്നതില്‍ പിബിയില്‍ വലിയ എതിര്‍പ്പുയര്‍ന്നില്ല. വിഎസിനെ തരംതാഴ്‌ത്തുമ്പോഴും പിണറായിക്കെതിരെ നടപടി വേണ്ടെന്ന സമീപനമാണ് പിബിയില്‍ ഭൂരിപക്ഷത്തിനും സ്വീകാര്യമാകാതിരുന്നത്.
പിബിയില്‍ മുഴുവന്‍ സമയവും പങ്കെടുത്ത വിഎസ് കേന്ദ്ര കമ്മിറ്റി യോഗത്തിന് അരമണിക്കൂര്‍ വൈകിയാണ് എത്തിയത്. യോഗം തീരുന്നതിന് അരമണിക്കൂര്‍ മുമ്പ് സ്‌ഥലം വിടുകയും ചെയ്‌തു. സിസിയുടെ ഇന്നത്തെ യോഗത്തിനു നില്‍ക്കാതെ രാവിലെ തന്നെ കേരളത്തിലേക്കു മടങ്ങാന്‍ ശനിയാഴ്‌ചത്തെ പിബിക്ക് ശേഷം വിഎസ് തീരുമാനിച്ചിരുന്നു. എന്നാല്‍ രാത്രിയോടെ തീരുമാനം മാറ്റി; ഇന്നത്തെ യോഗത്തില്‍ക്കൂടി പങ്കെടുത്തശേഷമേ മടങ്ങുകയുള്ളൂ. യോഗത്തിലെ ചര്‍ച്ചകളെക്കുറിച്ച് ഒരക്ഷരംപോലും വിഎസ് മാധ്യമപ്രതിനിധികളോടു പറഞ്ഞില്ല. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടചാര്യയും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരും പിബിയില്‍ മാത്രമേ പങ്കെടുത്തുള്ളു.
വിഎസിനെതിരെ മാത്രം നടപടി എന്നതു ശരിയല്ല; അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാട് കുറ്റമറ്റതാകണമെന്ന പരിഗണനയിലും ഇനിയെങ്കിലും പിണറായി മാറി നില്‍ക്കുന്നതാണ് ഉചിതം എന്ന വാദവും ഇവര്‍ ഉന്നയിച്ചു.
എന്നാല്‍ ലാവലിന്‍ കേസിന്റെ കാര്യത്തില്‍ മാത്രമല്ല, തിരഞ്ഞെടുപ്പു പരാജയവും വിഭാഗീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പിണറായിക്കെതിരെ നടപടി വേണ്ടെന്ന നിലപാടാണ് ഒടുവില്‍ അംഗീകരിക്കപ്പെട്ടത്.