പ്രതിപക്ഷം ഇറങ്ങിപ്പോക്ക് തുടരുന്നു
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക് സമരം തുടരുന്നു. പിഎസ്‌സി നിയമനപ്രശ്‌നവുമായി ബന്ധപ്പെട്ട് നല്‌കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം വ്യാഴാഴ്‌ച സഭയില്‍ നിന്നും ഇറങ്ങിപ്പോയത്.
വിരമിയ്‌ക്കല്‍ തീയതി ഏകീകരണം മൂലം പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കുന്നതിനെ കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഈ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം സംസ്ഥാനത്ത് നിയമന നിരോധനം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി.
നിയമന നിരോധനം നിലവിലില്ലാത്തതിനാല്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനാകില്ല. നിയമന നിരോധനം ഉണ്ടെന്ന ആരോപണം ജനങ്ങളില്‍ ആശക്കുഴപ്പം സൃഷ്ടിക്കാന്‍ മനപൂര്‍വം ഉന്നയിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്‌പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിയ്‌ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം സഭ വിട്ടത്.
എന്തിനും ഏതിനും സഭ വിടുന്ന പ്രതിപക്ഷത്തിന്റെ സമര രീതിയ്‌ക്കെതിരെ ഇതിനോടകം വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. പലപ്പോഴും നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സഭ വിടുന്നതെന്ന് യുഡിഎഫിലെ ഘടകകക്ഷി നേതാക്കളും പ്രവര്‍ത്തകരും പറയുന്നു.
നിര്‍ണായകവും അടിയന്തര പ്രധാന്യവുമുള്ള ബില്ലുകളും മറ്റും ചര്‍ച്ച ചെയ്യുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം സഭയില്‍ ഇല്ലാതെയിരിയ്‌ക്കുന്നത് നിരുത്തരവാദിത്വപമാണെന്നും ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു. പ്രതിപക്ഷ നിസഹകരണം മുതലാക്കി സഭാ സമ്മേളനം വെട്ടിച്ചുരുക്കാനാണ് സര്‍ക്കാരും ശ്രമിയ്‌ക്കുന്നത്. ജൂലൈ 29 വരെ ചേരേണ്ടിയിരുന്ന സമ്മേളനം ജൂലായ് 24 വരെയാക്കി ചുരുക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഈ തീരുമാനം തങ്ങളുടെ സമ്മതത്തോടെയല്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറയുന്നു. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടി സ്‌പീക്കര്‍ വിളിച്ചു ചേര്‍ത്ത യോഗം പ്രതിപക്ഷം ബഹിഷ്‌ക്കരിയ്‌ക്കുകയായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.