പ്രതിരോധക്കരാര്‍: ഇന്ത്യ യുഎസിന് കീഴടങ്ങിയെന്ന്
ദില്ലി: ഇന്ത്യന്‍ സൈനിക സംവിധാനങ്ങള്‍ പരിശോധിയ്‌ക്കാന്‍ അമേരിക്കയെ അനുവദിയ്‌ക്കുന്ന കരാറിനെതിരെ ലോക്‌സഭയില്‍ വന്‍ പ്രതിഷേധം. ഇത് സംബന്ധിച്ച് എസ്‌എം കൃഷ്‌ണ നല്‌കിയ വിശദീകരണത്തില്‍ തൃപ്‌തരാവാതെ ബിജെപിയും ഇടതുപക്ഷ പാര്‍ട്ടികളും സഭയില്‍ നിന്നിറങ്ങിപ്പോയി.
അമേരിക്കയുമായി എന്‍ഡ് യൂസര്‍ മോണിറ്ററിങ് കരാറില്‍ (ഇയുഎംഎ) ഒപ്പുവെച്ചതിലൂടെ ഇന്ത്യയുടെ സുരക്ഷാ രഹസ്യങ്ങള്‍ പൂര്‍ണമായും അടിയറ വെച്ചിരിയ്‌ക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കരാറിലെ നിബന്ധനകള്‍ ആശങ്ക ഉയര്‍ത്തുന്നവയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
അമേരിക്ക മറ്റു രാജ്യങ്ങള്‍ക്ക് നല്‌കുന്ന പ്രതിരോധ ഉപകരണങ്ങളും സാങ്കേതിക വിദ്യയും എന്തിന് ഉപയോഗിക്കുന്നുവെന്ന് ആ രാജ്യങ്ങളില്‍ ചെന്നു പരിശോധിയ്‌ക്കാന്‍ യുഎസിന് അനുമതി നല്‌കുന്നതാണ് കരാര്‍.
എന്നാല്‍ രാജ്യത്തിന്റെ താല്‌പര്യം സംരക്ഷിച്ചുകൊണ്‌ടാണ് കരാറില്‍ ഒപ്പിട്ടതെന്നും ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ്‌എം കൃഷ്‌ണ അറിയിച്ചു. എന്നാല്‍ വിദേശകാര്യ മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്‌തരല്ലെന്നും കരാറിനെപ്പറ്റി കൂടുതല്‍ വിശദീകരണം വേണമെന്നും പ്രതിപക്ഷനേതാവ് എല്‍കെ അദ്വാനി ആവശ്യപ്പെട്ടു.
ഇത്രയേറെ പ്രാധാന്യമുള്ള കരാറുമായി മുന്നോട്ടു പോകുന്നതിന് മുമ്പ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്‌ത് അനുമതി നേടണമായിരുന്നുവെന്ന് അദ്വാനി പറഞ്ഞു.
അത്യാധുനിക യുദ്ധവിമാനങ്ങള്‍ അടക്കമുള്ള നവീന ആയുധങ്ങള്‍ ഇന്ത്യയ്‌ക്കു നല്‍കുന്നതും യുഎസ് സഹായത്തോടെ ഇന്ത്യയില്‍ രണ്ട് ആണവ നിലയങ്ങള്‍ സ്‌ഥാപിക്കുന്നതും സംബന്ധിച്ച സുപ്രധാന കരാറുകള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ഇന്ത്യയും യുഎസും ധാരണയായത്.
ഇന്ത്യയ്‌ക്കു നല്‍കുന്ന ആയുധങ്ങളും സാങ്കേതിക വിദ്യയും അതു ലക്ഷ്യമിടുന്ന കാര്യത്തിനു മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് കരാറില്‍ വ്യവസ്‌ഥയുണ്ട്. ഇത് മറ്റാര്‍ക്കും ചോര്‍ത്തിക്കൊടുക്കില്ല എന്നത് ഉറപ്പാക്കാന്‍ യുഎസിനു പരിശോധനയ്‌ക്ക് അവകാശം നല്‍ക്കുന്ന ധാരണയും കരാറിലുണ്ട്. ഇതാണ് വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്.