ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം
ദില്ലി: കേരളത്തിലെ കാര്‍ഷികമേഖലയ്ക്കും കര്‍ഷകര്‍ക്കും ഭീഷണിയുണ്ടാക്കുന്ന ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാറിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി.
റബ്ബര്‍, കാപ്പി, കുരുമുളക്, തുടങ്ങി കേരളത്തിലെ എല്ലാ പ്രധാന നാണ്യവിളകളും സുഗന്ധദ്രവ്യങ്ങളും ഉള്‍പ്പെടെ 4000 ഉല്‍പ്പന്നങ്ങള്‍ വിലക്കുകളില്ലാതെ ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് കരാര്‍.
കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, എകെ ആന്റണി എന്നിവരുടെ ശക്തമായ എതിര്‍പ്പിനെ വകവയ്ക്കാതെയാണ് മന്ത്രിസഭ കരാറിന് അംഗീകാരം നല്‍കിയത്. കര്‍ഷകരുടെ നടുവൊടിയ്ക്കുന്ന കരാറിന് അംഗീകാരം നല്‍കുന്നത് കേരളത്തിലെ കോണ്‍ഗ്രസിനെ ബാധിക്കുമെന്ന് ഇരുവരും മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മന്ത്രിസഭ അക്കാര്യം കണക്കിലെടുത്തില്ല.
വെള്ളിയാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കാരാറിന് അംഗീകാരം നല്കാന് തീരുമാനമായത്. ആസിയാന്‍ രാജ്യങ്ങള്‍ക്കിടയില്‍ സ്വതന്ത്ര വാണിജ്യ കരാര്‍ അംഗീകരിക്കാന്‍ 2003 മുതല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ഇക്കാര്യം നീണ്ടുപോവുകയായിരുന്നു.
കരാര്‍ അംഗീകരിക്കരുതെന്ന് കേരളം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയും അംഗീകാരം നല്കിയ സാഹചര്യത്തില്‍ ഒക്ടോബറില്‍ തായ്ലാന്റില് ചേരുന്ന 10 രാജ്യങ്ങളുടെ ആസിയാന്‍ ഉച്ചകോടിയില്‍ കരാറിന് അന്തിമരൂപമാകും. 2010 ജനുവരി ഒന്നുമുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരും.
കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവന്ന് 2020 ആകുമ്പോഴേയ്ക്കും പൂര്‍ണ സ്വതന്ത്ര വ്യാപാരക്കരാര്‍ നടപ്പാക്കുകയാണ് ലക്ഷ്യം. കാപ്പി, കുരുമുളക്, ഏലം തുടങ്ങിയവയ്ക്കു പുറമേ കരാര്‍ പ്രകാരം മൂല്യവര്‍ധിത ഉല്‍പ്പനങ്ങളും ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യപ്പെടും.
കേരളത്തിലെ വ്യവസായ തോട്ടം മേലയ്ക്ക് ഇത് കനത്ത തിരിച്ചടിയാകും. കൃത്രിമ റബറിന്റെ ഇറക്കുമതി കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ ബാധിയ്ക്കും. പാമോയിലിന്റെ ഇറക്കുമതി നാളികേര കര്‍ഷകരെയും മത്സ്യ ഉല്പന്നങ്ങളുടെ ഇറക്കുമതി കേരളത്തിലെ സമുദ്രോല്പ്പന്നമേഖലയെയും തകര്‍ക്കും. വിദേശവ്യാപാരം കുതിച്ചുയരുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭ കരാറിന് അംഗീകാരം നല്‍കിയിരിക്കുന്നത്.