ബൂട്ടായുടെ മകന്റെ വീട്ടില്‍ റെയ്‌ഡ്
മുംബൈ: ദേശീയ പട്ടികവിഭാഗം കമ്മീഷന്‍ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ ബൂട്ടാ സിങിന്റെ മകന്‍ സരബ്‌ജോത് സിങിന്റെ വീട്ടില്‍ റെയ്‌ഡ് നടത്തിയി സിബിഐ സംഘം ആയുധങ്ങള്‍ കണ്ടെടുത്തു. മൂന്ന് പിസ്റ്റലുകള്‍, 38 തിര, മറ്റ് തരത്തിലുള്ള ആയുധങ്ങള്‍ എന്നിവയാണ് കണ്ടെടുത്തത്. സരബ്‌ജിത്തിനെതിരെ ആയുധ നിയമം അനുസരിച്ച് കേസെടുക്കുമെന്നും സിബിഐ അറിയിച്ചു.
പട്ടികവിഭാഗം കമ്മിഷന്റെ പരിഗണനയിലുള്ള കേസ് ഒതുക്കാന്‍ മൂന്നുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലാണ് സരബ്‌ജോത് (സ്വീറ്റി സിങ്) നേരത്തെ സിബിഐയുടെ പിടിയിലായത്. നവിമുംബൈയിലെ കെട്ടിട നിര്‍മാതാവ് റാംറാവു പാട്ടീല്‍ ഒരു സഹകരണ സംഘത്തില്‍നിന്ന് നൂറു പട്ടികവിഭാഗക്കാരുടെ പേരുകളിലായി 10 കോടി രൂപ വായ്‌പ തരപ്പെടുത്തിയതാണു കേസ്.
കേസില്‍ ബൂട്ടാ സിങ്ങിനെയും ചോദ്യം ചെയ്യുമെന്ന് സിബിഐ അധികൃതര്‍ സൂചന നല്‌കി. കൈക്കൂലി ആവശ്യപ്പെട്ട കാര്യം പിതാവിനെ അറിയിച്ചിരുന്നതായി സരബ്‌ജോത് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. വെളളിയാഴ്‌ച രാവിലെ അറസ്റ്റിലായ സരബ്‌ജോത് സിങ്ങിനെയും മൂന്നു പേരെയും അഞ്ചുവരെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പൂനെ സ്വദേശികളായ അനൂപ് ബേഗി, കുഴല്‍പ്പണ ഇടപാടുകാരന്‍ ദുംഗ സിങ്, അദ്ദേഹത്തിന്റെ അസോസിയേറ്റ് മദന്‍ സിങ് സോളങ്കി എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തില്‍ ബൂട്ടാസിങ്ങിനെ കോണ്‍ഗ്രസ് കയ്യൊഴിഞ്ഞതയാണ് റിപ്പോര്‍ട്ട്. നിയമം അതിന്റെ വഴിക്കു നീങ്ങുമെന്നും ബൂട്ടാസിങ് സ്‌ഥാനത്തു തുടരേണ്ടതുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് വക്‌താവ് അഭിഷേക് സിങ്‌വി വെള്ളിയാഴ്‌ച പറഞ്ഞിരുന്നു.