അഗസ്റ്റിന്റെ ഡയറി മരണമൊഴിയായി കാണണമെന്ന്‌ഹര്‍ജി
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ ചോദ്യംചെയ്യുകയും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്‌ത മുന്‍ എഎസ്‌ഐ വിവി അഗസ്‌റ്റിന്റെ ഡയറി മരണമൊഴിയായി സ്വീകരിയ്‌ക്കണമെന്നാവശ്യപ്പെട്ട് സിബിഐയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.
സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് അറിയുന്നതിനായി കോടതി ഹര്‍ജി വാദം കേള്‍ക്കാനായി മാറ്റി. അഭയ കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥരുടെ നിരന്തരമായ പീഡനം മൂലമാണ് അഗസ്റ്റിന്‍ മരിച്ചതെന്നാരോപിച്ച് കോട്ടയം സ്വദേശിയായ പത്രപ്രവര്‍ത്തകന്‍ ജബ്‌റുദ്ദീന്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
2008 നവംബര്‍ 25നാണ് അഗസ്റ്റിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. അഗസ്റ്റിന്റെ ഡയറി പരിശോധിക്കണമെന്നും ഇത് സിബിഐയ്‌ക്കെതിരെയുള്ള തെളിവായി സ്വീകരിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. അതില്‍ നിന്നും സിബിഐ അഗസ്‌റ്റിനെ മാനസികമായി പീഡിപ്പിച്ചുട്ടുണ്ടോയെന്ന് വ്യക്തമാകും.
ഡയറിയിലെ ഉള്ളടക്കം മരണമൊഴിയായി കണക്കാക്കണം. ഒരാളെ ഇത്തരത്തില്‍ പീഡിപ്പിക്കാന്‍ സിബിഐയെ അനുവദിക്കരുത്- ഹര്‍ജിയില്‍ പറയുന്നു.
ഡിജിപിയും കേസ് അന്വേഷിക്കുന്ന ചങ്ങനാശേരി പൊലീസുമാണ് കേസിലെ എതിര്‍കക്ഷികള്‍. അഗസ്റ്റിന്‍ ആത്മഹത്യ ചെയ്‌തുവെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യക്കുണ്ടായ കാരണങ്ങള്‍ അന്വേഷണവിധേയമാക്കണമെന്നും അതിനായി പൊലീസിന് ഉത്തരവ് നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയമിക്കണമെന്നും ആവശ്യമുണ്ട്. അഭയ കേസില്‍ സിബിഐ ഫയല്‍ ചെയ്‌തിട്ടുള്ള കുറ്റപത്രത്തില്‍ തെളിവ് നശിപ്പിച്ച കുറ്റത്തിന് അഗസ്റ്റിനെ പ്രതിയാക്കിയിരുന്നു. കോട്ടയം ക്രൈംബ്രാഞ്ച് എസ്‌പിയായിരുന്നു കെ.ടി മൈക്കിളിന്റെ പ്രേരണകാരണമാണ് അഗസ്‌റ്റിന്‍ അഭയ മരിച്ച സ്ഥലത്തുള്ള തെളിവുകള്‍ നശിപ്പിച്ചതെന്നാണ് സിബിഐയുടെ ആരോപണം.