മൃതദേഹ വിവാദം: ബാലകൃഷ്‌ണന്‍ രാജിവച്ചു
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹത്തെ അപമാനിച്ചുവെന്ന വിവാദത്തെത്തുടര്‍ന്ന് കെപിസിസി അന്വേഷണം നേരിട്ട ഡിസിസി പ്രസിഡന്റ് സി.എന്‍ ബാലകൃഷ്‌ണന്‍ രാജിവച്ചു.
രാജിക്കത്ത് വെള്ളിയാഴ്‌ച കെപിസിസിയ്‌ക്ക് കൈമാറി. കെപിസിസി നടത്തിയ അന്വേഷണത്തില്‍ ബാലകൃഷ്‌ണന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പുതിയ പ്രസിഡന്റിനെ വെള്ളിയാഴ്‌ച ചേരുന്ന കെപിസിസി നിര്‍വ്വാഹക സമിതിയോഗം തിരഞ്ഞെടുക്കും. ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ ബാലകൃഷ്‌ണന്‍ യോഗത്തില്‍ പങ്കെടുക്കില്ല.
ഐ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്‌ച രാവിലെ മുതല്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഉപാധികളൊന്നുമില്ലാതെ രാജിക്കത്ത് നല്‍കാന്‍ ധാരണയായതെന്നാണ് സൂചന. ബാലകൃഷ്‌ണന്‍ ഉദ്ദേശിക്കുന്ന ഒരാളെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനാക്കണമെന്ന ആവശ്യം പുതിയ കത്തില്‍ ഇല്ല.
എഐസിസി നേതൃത്വം പ്രശ്‌നത്തില്‍ ഇടപെട്ട സാഹചര്യത്തില്‍ മുന്‍വിധികളൊന്നും ഇല്ലാതെതന്നെ പദവി ഒഴിയണമെന്നാണ് അഭിപ്രായമുയര്‍ന്നത്. വ്യാഴാഴ്‌ച മൂന്നുമണിക്കുതന്നെ രാജിക്കത്ത് കെപിസിസിയ്‌ക്ക് ഫാക്‌സ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ മൃതദേഹത്തെ അപമാനിച്ച വിവാദത്തില്‍ സിഎസ് ശ്രീനിവാസന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിജോയ് ബാബു എന്നിവര്‍ക്കെതിരെയും നടപടിവേണമെന്നതിനെക്കുറിച്ച് ചര്‍ച്ച നീണ്ടു.
തുടര്‍ന്ന് രാത്രിയോടെയാണ് രാജിക്കത്ത് വെള്ളിയാഴ്‌ച സമര്‍പ്പിക്കാമെന്ന് തീരുമാനമുണ്ടായത്. യാഥാര്‍ത്ഥ്യമല്ലാത്ത വിഷയത്തിന്റെ പേരില്‍ ഉയര്‍ന്ന വിവാദം അവസാനിപ്പിക്കാന്‍ ആറുമാസം മുമ്പ് താന്‍ നല്‍കിയ രാജിക്കത്ത് പ്രാബല്യത്തില്‍ വരുത്തണമെന്നാണ് പുതിയ കത്തില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
എഐസിസി നേതൃത്വത്തിന്റെ മുന്നില്‍ കെ കരുണാകരന്‍ നിര്‍ദ്ദേശിച്ച പേരുകളും ഡിസിസി അധ്യക്ഷ പദവിയിലേയ്‌ക്ക് പരിഗണിച്ചേയ്‌ക്കുമെന്നാണ് അറിയുന്നത്.