മുരളിയ്‌ക്കെതിരെ ഒറ്റക്കെട്ടായി നേതാക്കള്‍
തിരുവനന്തപുരം: കെ മുരളീധരനെ തിരിച്ചെടുക്കുന്നതിനെതിരെ കെപിസിസി എക്‌സിക്യൂട്ടീവില്‍ ഗ്രൂപ്പ് ഭേദമില്ലാതെ നേതാക്കള്‍ക്ക് ഏകസ്വരം.
അഞ്ചുവര്‍ഷമായി കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചശേഷം ഇപ്പോള്‍ എവിടെയും ഇടമില്ലാതെ അഭയം തേടിയെത്തിയ മുരളിയെ പാര്‍ട്ടിയില്‍ എടുക്കേണ്ടെന്ന അഭിപ്രായമാണ് എല്ലാ നേതാക്കളും പ്രകടിപ്പിച്ചത്. എന്‍ അഴകേശനാണ് മുരളിയെ തിരിച്ചെടുക്കുന്ന കാര്യം അജണ്ടയില്‍ ഇല്ലെങ്കിലും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
തുടര്‍ന്ന് സംസാരിച്ച എംഎം ഹസ്സന്‍ മുരളി വരുന്നത് പാര്‍ട്ടിയുടെ യശസ്സിനെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടു. മുരളിയെപ്പോലെ കേരളത്തില്‍ ഇത്രയേറെ അവമതി നേരിട്ട മറ്റൊരു നേതാവുമില്ലെന്നായിരുന്നു ആര്യാടന്‍ മുഹമ്മദിന്റെ അഭിപ്രായം.
കരുണാകരനെയും മുരളിയെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും കരുണാകരന്‍ ഒട്ടേറെ സംഭാവനകള്‍ പാര്‍ട്ടിയ്‌ക്കും സംസ്‌ഥാനത്തിനും വേണ്ടി ചെയ്‌ത ആളാണെന്നും അഭിപ്രായമുയര്‍ന്നു. മാത്രമല്ല കരുണാകരനെ പാര്‍ട്ടി പുറത്താക്കിയിട്ടില്ലായിരുന്നുവെന്നും എന്നാല്‍ മുരളിയുടെ കാര്യം അതല്ലെന്നും ആര്യാടന്‍ ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്‌ച രാവിവെ നടന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ മാത്രമേ കരുണാകരന്‍ പങ്കെടുത്തിരുന്നുള്ളു. ഉച്ചകഴിഞ്ഞ് ചേര്‍ന്ന എക്‌സിക്യൂട്ടീവിലാണ് മുരളിയുടെ തിരിച്ചുവരവിനെ നേതാക്കള്‍ ഒന്നടങ്കം എതിര്‍ത്തത്.
എക്‌സിക്യൂട്ടീവില്‍ മുരളിയുടെ സഹോദരി പത്മജ വേണുഗോപാല്‍ പങ്കെടുത്തിരുന്നു. എല്ലാ നേതാക്കളും ഒരേസ്വരത്തില്‍ സഹോദരന്റെ തിരിച്ചുവരവിനെ വിമര്‍ശിയ്‌ക്കുമ്പോല്‍ പത്മജയ്‌ക്കും പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമുണ്ടായിരുന്നില്ല. മുരളിയുടെ തിരിച്ചെടുക്കില്ലെന്ന കെപിസിസിയുടെ തീരുമാനം പുറത്തുവന്നപ്പോള്‍ അത് ഏകകണ്‌ഠമല്ലെന്നായിരുന്നു കരുണാകരന്റെ പ്രതികരണം.
കെപിസിസിയുടെ തീരുമാനം നിര്‍ഭാഗ്യകരമായിപ്പോയെന്നും എങ്കിലും താന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നും മുരളി പറഞ്ഞു. തീരുമാനത്തിനെതിരെ ഹൈക്കമാന്റിനെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കോണ്‍ഗ്രസിലേയ്‌ക്ക് മടങ്ങാന്‍ മാനസികമായി തയ്യാറായതാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിത്തന്നെ തുടരും- മുരളി പറഞ്ഞു.












Click it and Unblock the Notifications