അഭയ: പുതിയ വെളിപ്പെടുത്തല്‍ വിവാദമാവുന്നു
കൊച്ചി: അഭയ കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ച സിഡികള്‍ എന്തിനു കണ്ടുവെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് വിശദീകരിക്കണമെന്ന് അഭയയുടെ പിതാവിന്റെ അഭിഭാഷകന്‍ എ എക്‌സ് വര്‍ഗീസ്. സിറിയക് ജോസഫിന്റെ നടപടിയെക്കുറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാര്‍ക്കോ പരിശോധനാ ഫലം മുന്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് സിറിയക് ജോസഫ് കണ്ടിട്ടുളളതാണെന്ന് സിബിഐയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്ന് വര്‍ഗീസ്.
ഏതെങ്കിലും കേസുമായി ബന്ധപ്പെട്ടല്ല ജസ്റ്റിസ് സിറിയക് ജോസഫ് നാര്‍ക്കോ ലാബിലെത്തിയത്. കര്‍ണാടക ഹൈക്കോടതിയില്‍ അക്കാലത്ത് അത്തരം കേസുകളൊന്നുമില്ല. ആയിരത്തോളം നാര്‍ക്കോ പരിശോധനകള്‍ ലാബില്‍ നടന്നിട്ടുണ്ട്. അതില്‍നിന്നാണ് അഭയ കേസുമായി ബന്ധപ്പെട്ട സിഡി മാത്രം അദ്ദേഹം തിരഞ്ഞെടുത്ത് കണ്ടിരിക്കുന്നതെന്ന് എഎക്‌സ് വര്‍ഗീസ് ചൂണ്ടിക്കാട്ടി.
അതിനിടെ ജസ്‌റ്റിസ് സിറിയക് ജോസഫിന്റെ സന്ദര്‍ശനത്തെക്കുറിച്ച് മാലിനി സിബിഐയ്‌ക്ക് നല്‍കിയ വിശദീകരണം പുറത്തു വന്നിട്ടുണ്ട്. 2008 മെയ് 23നാണ് ജസ്‌റ്റിസ് സിറിയക് ജോസഫ് ബാംഗ്‌ളൂര്‍ ഫോറന്‍സിക് ലാബില്‍ നേരിട്ടെത്തിയതെന്ന് മാലിനിയുടെ മൊഴി വ്യക്തമാക്കുന്നു. സന്ദര്‍ശനം വ്യക്‌തിപരമായിരുന്നു.
ലാബിലെത്തിയ ജസ്റ്റിസ് സിറിയക്ക് ജോസഫ് അഭയക്കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്‌റ്റര്‍ സെഫി എന്നിവരുടെ നാര്‍ക്കോ പരിശോധനാ ടേപ്പുകള്‍ നേരില്‍ കണ്ടു. തുടര്‍ന്ന് നാര്‍ക്കോ പരിശോധനാ രീതിയെക്കുറിച്ചറിയാന്‍ അദ്ദേഹം ലേഡി കഴ്‌സന്‍ ആശുപത്രിയിലെത്തി. തീവ്രവാദക്കേസിലെ ഒരു പ്രതിയുടെ നാര്‍ക്കോ പരിശോധന നേരില്‍ കാണുകയും ചെയ്‌തു. ഇതിനു ശേഷം ലാബിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചുവെന്നും മാലിനിയുടെ മൊഴിയിലുണ്ട്.
നാര്‍ക്കോ സിഡികളുടെ വിശ്വാസ്യത ഉറപ്പിയ്‌ക്കാനായി സിബിഐ നടത്തിയ വെളിപ്പെടുത്തില്‍ ഇതോടെ കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ നടപടിയെ അഭയയുടെ പിതാവിന്റെ അഭിഭാഷകനും ജോമോന്‍ പുത്തന്‍പുരയ്‌ക്കലും ചോദ്യം ചെയ്‌ത് രംഗത്തെത്തിയതോടെ പുതിയ വെളിപ്പെടുത്തല്‍ സിബിഐയ്‌ക്ക് തലവേദനയാകുമെന്ന് കരുതപ്പെടുന്നു.