ആസിയാന്‍ കരാറില്‍ ഇന്ത്യ ഒപ്പുവച്ചു
ദില്ലി: ആസിയാന്‍ രാജ്യങ്ങളുമായുള്ള സ്വതന്ത്രവ്യാപാരക്കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നടന്ന ചടങ്ങില്‍ കേന്ദ്രവാണിജ്യമന്ത്രി ആനന്ദ് ശര്‍മയാണ് കരാറില്‍ ഒപ്പിട്ടത്.
ആനന്ദ് ശര്‍മയോടൊപ്പം വാണിജ്യവകുപ്പ് സെക്രട്ടറി രാഹുല്‍ ഖുള്ളറും മറ്റ് ഉന്നതോദ്യോഗസ്ഥരും ബാങ്കോക്കിലെ ചടങ്ങില്‍ പങ്കെടുത്തു.
കരാര്‍ പ്രകാരം പത്ത് ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളില്‍ 85 ശതമാനം ഇനങ്ങള്‍ക്ക് പത്തു കൊല്ലത്തിനിടെ നികുതി കുറയ്‌ക്കുകയോ എടുത്തുകളയുകയോ വേണ്ടിവരും. കേരളത്തിന്റെ പല കാര്‍ഷികോത്‌പന്നങ്ങളും ഇതിലുള്‍പ്പെടുന്നുണ്ടെങ്കിലും അവ തീരുവ കുറക്കേണ്ടതില്ലാത്ത നെഗറ്റീവ് പട്ടികയില്‍പ്പെടുത്തി സംരക്ഷിച്ചിട്ടുണ്ടെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. എന്നാല്‍ ഈ പട്ടിക ഇനിയും പുറത്തുവിട്ടിട്ടില്ല. കേരളം ആവശ്യപ്പെട്ടെങ്കിലും കരാറിന്റെ കോപ്പി സര്‍ക്കാറിന് ലഭിച്ചിട്ടുമില്ല.
'ആസിയാനു'മായി 2003-ല്‍ എന്‍.ഡി.എ. ഭരണകാലത്താണ് ഇന്ത്യ സ്വതന്ത്രവ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. പലതവണ ഒപ്പുവെക്കുന്ന ഘട്ടത്തോളം എത്തിയെങ്കിലും നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവ സംബന്ധിച്ച് അന്തിമതീരുമാനമാകാത്തതിനാല്‍ ഒപ്പുവെക്കല്‍ നീണ്ടുപോവുകയായിരുന്നു.
ഈ ജൂലായില്‍ കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി വിദേശകാര്യമന്ത്രി എസ്.എം. കൃഷ്‌ണ പറഞ്ഞിരുന്നു. ജൂലായ് 25ന് കേന്ദ്രമന്ത്രിസഭ ഇതിന്റെ അവസാന രൂപം അംഗീകരിച്ചു. എന്നാല്‍ ഒക്ടോബറിലോ നവംബറിലോ കരാറില്‍ ഒപ്പുവെക്കാനായിരുന്നു അന്നത്തെ ധാരണ.
കേരളത്തിന്റെ ആശങ്കകള്‍ ഒഴിവാക്കി 489ഓളം ഇനങ്ങള്‍ 'നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി കേന്ദ്രം കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.
പട്ടികയ്‌ക്ക് രൂപംനല്‍കിയത് ദീര്‍ഘകാലത്തെ പഠനത്തിനുശേഷമാണെന്നും രാഷ്ട്രീയ സ്ഥാപിത താത്‌പര്യങ്ങള്‍ ഒഴിവാക്കാന്‍ പ്രൊഫഷണല്‍ സംഘങ്ങളെയാണ് പഠനച്ചുമതല ഏല്‌പിച്ചിരുന്നതെന്നും വാണിജ്യമന്ത്രാലയവൃത്തങ്ങള്‍ സൂചിപ്പിച്ചു.