പന്നിപ്പനി മരണം 23ആയി
ദില്ലി: രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. പുനെയില്‍ ഒരു എഴുപതുകാരിയും ഒരു എയ്‌ഡ്‌സ് രോഗിയും മരിച്ചതോടെ പനിമരണങ്ങള്‍ 23 ആയി.
വ്യാഴാഴ്‌ച മരിച്ചവരില്‍ ഒന്‍പതുമാസം പ്രായമായ ഒരു കുഞ്ഞും ഉള്‍പ്പെടുന്നു. ആദ്യ പന്നിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്‌ത പുനെയിലാണ് ഏറ്റവും കൂടുതല്‍പ്പേര്‍ പനിബാധയെത്തുടര്‍ന്ന് മരിച്ചത്. 15പേരുടെ ജീവനാണ് ഇവിടെ പന്നിപ്പനി തട്ടിയെടുത്തത്.
യേര്‍വാഡയിലെ എഴുപതുകാരനാണ് വ്യാഴാഴ്‌ച രാത്രി പനിബാധയെത്തുടര്‍ന്ന് മരിച്ചത്. പുതുതായി 125 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് പന്നിപ്പനി ബാധിതരുടെ എണ്ണം 1203ആയി.
ഇതിനിടെ തൃശൂരില്‍ വ്യാഴാഴ്‌ച വൈകീട്ട് രാജസ്ഥാന്‍ സ്വദേശിയായ ഒരു യുവാവ് മരിച്ചിട്ടുണ്ട്. പനിബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇയാള്‍ക്ക് പന്നിപ്പനിയുണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചെങ്കില്‍ മാത്രമേ രോഗബാധ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു. മരണം സംഭവിച്ചുകഴിഞ്ഞ് സാമ്പിള്‍ ശേഖരണം എളുപ്പവുമല്ല.
കോഴിക്കോട്ട് പന്നിപ്പനിബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഒന്‍പതുപേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ രണ്ടുപേരെ ബീച്ച് ആശുപത്രിയില്‍ നിരീക്ഷണ സെല്ലില്‍ കിടത്തിയിരിക്കുകയാണ്.
ഇവരുടെ ശരീരസ്രവങ്ങള്‍ വ്യാഴാഴ്‌ച തന്നെ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ബീച്ച് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള ഒരാള്‍ വടകര സ്വദേശിയും മറ്റൊരാള്‍ മംഗലാപുരം സ്വദേശിയുമാണ്.
സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരില്‍ മൂന്നുപേര്‍ കോഴിക്കോട് ജില്ലക്കാരും ഒരാള്‍ വയനാട്ടിനിന്നും മറ്റൊരാള്‍ മലപ്പുറത്തുനിന്നും ഉള്ളയാളാണ്. മറ്റു രണ്ടുപേരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.