നെഹ്റുവും ജിന്നയും തമ്മില്‍ വ്യത്യാസമില്ല:ജസ്വന്ത്
ദില്ലി: ജവഹര്‍ലാല്‍ നെഹ്റുവും മുഹമ്മദലി ജിന്നയും തമ്മില്‍ വലിയവ്യത്യാസമൊന്നും ഇല്ലായിരുന്നുവെന്ന് ബിജെപി നേതാവ് ജസ്വന്ത് സിങ്.
നെഹ്റുവും പട്ടേലും ഇന്ത്യാ വിഭജനം 'സമ്മതിച്ചുകൊടുത്തില്ലാ'യിരുന്നുവെങ്കില്‍ ജിന്നയ്‌ക്ക് പാകിസ്‌താന്‍ നേടാന്‍ കഴിയുമായിരുന്നില്ലെന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ വിഭജനത്തിന് വയറ്റാട്ടിയായും പ്രവര്‍ത്തിച്ചു.
ജസ്വന്ത്‌സിങ്ങിന്റെ പുതിയ പുസ്‌തകമായ 'ജിന്ന-ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം' എന്ന പുസ്‌തകത്തിലാണ് ഈ പരാമര്‍ശം. പുസ്‌തകം ആഗസ്‌ത് 17ന് വിപണിയിലെത്തും.
ഇന്ത്യയുടെ വിഭജനം, ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ അംബാസഡര്‍ എന്ന നിലയില്‍നിന്നും പാകിസ്‌താന്‍ രാഷ്‌ട്രപിതാവ് പദവിയിലേക്കുള്ള ജിന്നയുടെ മാറ്റം എന്നിവ ജസ്വന്ത്‌സിങ് പുസ്‌തകത്തില്‍ വിവരിക്കുന്നു. വിഭജനത്തെപ്പറ്റി ഒട്ടേറെചോദ്യങ്ങള്‍ ജസ്വന്ത്‌സിങ് പുസ്‌കകത്തിലൂടെ ഉയര്‍ത്തുന്നുണ്ട്.
''ഭൂമിശാസ്‌ത്രപരമായ ഐക്യത്തെ എങ്ങനെ വിഭജിക്കാന്‍ കഴിയും? ഒരു ശസ്‌ത്രക്രിയയിലൂടെ''എന്ന് അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയിയായ മൗണ്ട്‌ബാറ്റന്‍ അഭിപ്രായപ്പെട്ടിരുന്നു. നെഹ്റുവും പട്ടേലും കോണ്‍ഗ്രസ് പാര്‍ട്ടിയും അത് അനുവദിച്ചു.
വിഭജനം അതിന്റെ യഥാര്‍ഥ ലക്ഷ്യത്തിന് വിപരീതമായ ഫലമാണ് ഉണ്ടാക്കിയതെന്ന് പുസ്‌തകം പറയുന്നു. മത-സമുദായവൈരം പരിഹരിക്കുന്നതിന് പകരം ഹിന്ദു, മുസ്‌ലിം, സിഖ് എന്നിങ്ങനെ വ്യത്യാസങ്ങളിലേയ്ക്ക് വിഭാജനം ജനതയെ തള്ളിയിട്ടു.
ജിന്നയും നെഹ്റുവും മുസ്‌ലിങ്ങള്‍ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടതായി പുസ്‌തകത്തില്‍ ജസ്വന്ത്‌സിങ് വ്യക്തമാക്കി. ജിന്ന നേരിട്ടും നെഹ്റു പരോക്ഷമായും ഇതിനെ പിന്താങ്ങി- പുസ്തകത്തില്‍ പറയുന്നു.