പനിമരണം 26ആയി; കേരളത്തില്‍ 56 രോഗികള്‍
ദില്ലി: പൂനെയില്‍ ഒരു വൃദ്ധയും, ബിലാസ് പുരില്‍ ഒരാളും റായ്‌പൂരിലും ബാംഗ്ലൂരിലുമായി രണ്ടുപേരും കൂടി മരിച്ചതോടെ രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി ഉയര്‍ന്നു. സിഐര്‍പിഎഫ് ഭടനാണ് ബിലാസ് പുരില്‍ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്.
റായ്പൂരില്‍ 18 വയസ്സുകാരന്‍ സീതാറാം വര്‍മ്മ വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഛത്തീസ്ഗഡില്‍ വൈറസ്ബാധമൂലമെന്ന് സംശയിക്കുന്ന ആദ്യത്തെ മരണമാണിത്. ന്യൂമോണിയയും തൊണ്ടയിലെ അണുബാധയും കാരണമാണ് സീതാറാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സീതാറാം അടുത്തിടെ പൂനെ സന്ദര്‍ശിച്ചിരുന്നു.
പന്നിപ്പനിബാധ പടരുന്നതിനെ തുടര്‍ന്ന് സ്വകാര്യ ലാബുകളിലെ വിദഗ്ധര്‍ക്കും വൈറസ് പരിശോധനയ്ക്കായുള്ള പരിശീലനം നല്‍കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. വെള്ളിയാഴ്ച മുതലാണ് പരിശീലനം തുടങ്ങുക.
ഇതിനിടെ കേരളത്തില്‍ ഒരു ഡോക്ടറുള്‍പ്പെടെ ഇരുപതോളം പേര്‍ വെള്ളിയാഴ്‌ച പന്നിപ്പനി ബാധിച്ചെന്ന സംശയത്തില്‍ ചികിത്സ തേടിയെത്തി. സംസ്ഥാനത്ത് ഇതുവരെ 56 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുളളതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം ജില്ലയില്‍ 17 പേര്‍ക്ക് ആകെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ രണ്ടുപേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. കോട്ടയം ജില്ലയില്‍ രണ്ടുപേര്‍ ജില്ലാ ആസ്‌പത്രിയില്‍ ചികിത്സ തേടിയെത്തി. ഇവര്‍ നിരീക്ഷണത്തിലാണ്.
നാലുകോടി സ്വദേശിയായ 14 കാരിക്ക് പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പുണെയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ പത്തനംതിട്ട സ്വദേശി 20-കാരിയുടെ തൊണ്ടയിലെ സ്രവം പരിശോധനയ്‌ക്കായി എടുത്തു. അമേരിക്കയില്‍ നിന്നെത്തിയ പത്തുവയസ്സുകാരനും പത്തനംതിട്ട ആസ്‌പത്രിയില്‍ നിരീക്ഷണത്തിലാണ്.
തൃശ്ശൂരില്‍ വെള്ളിയാഴ്‌ച അഞ്ചുപേര്‍കൂടി ചികിത്സ തേടിയെത്തി. ഇവരില്‍ നിന്നെല്ലാം പരിശോധനയ്ക്കായി ശരീരസ്രവം എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മരിച്ച രാജസ്ഥാന്‍ സ്വദേശി ബദരി പ്രസാദിന്റെ മൃതദേഹം പോസ്‌റ്റുമാര്‍ട്ടം ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇയാള്‍ക്ക് പന്നിപ്പന്നി ബാധിക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ് നിഗമനം.