ജസ്വന്ത് സിങിനെ ബിജെപിയില്‍ നിന്നും പുറത്താക്കി
സിംല: പാകിസ്‌താന്റെ രാഷ്ട്രപിതാവായ മുഹമ്മദലി ജിന്നയെ പ്രകീര്‍ത്തിച്ച് പുസ്‌തകമെഴുതിയ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായിരുന്ന ജസ്വന്ത് സിങിനെ ബിജെപിയില്‍ നിന്നും പുറത്താക്കി. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന്റേതാണ് നടപടി.
ജസ്വന്തിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിങ് അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തുന്നതിനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി സിംലയില്‍ ബുധനാഴ്‌ച ആരംഭിച്ച ബിജെപി യുടെ ചിന്തന്‍ ബൈഠക്കിലാണ് തീരുമാനം പ്രഖ്യാപിച്ചത്. മൂന്ന് ദിവസം നീളുന്ന സമ്മേളനത്തിന്റെ ആദ്യ സെഷനില്‍ ജസ്വന്ത് സിംഗ് പങ്കെടുത്തിരുന്നില്ല.
ജിന്നയുടെ നിലപാടുകളെ അനുകൂലിച്ചു കൊണ്ടുള്ള ജസ്വന്തിന്റെ പുസ്തകം പാര്‍ട്ടിയ്ക്കുള്ളിലും ദേശീയരാഷ്ട്രീയത്തിലും വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ജസ്വന്ത് സിങിന്റെ നിലപാടുകള്‍ക്കെതിരെ ശിവസേനാ നേതാവ് ബാല്‍ താക്കറെയും ആര്‍എസ്എസ് നേതൃത്വവും പരസ്യമായി രംഗത്തെത്തിയിരുന്നു.
ചൊവ്വാഴ്‌ച നടന്ന പുസ്‌തപ്രകാശനത്തില്‍ നിന്നും ബിജെപി നേതാക്കള്‍ വിട്ടുനിന്നതോടെ പാര്‍ട്ടി അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കെതിരെയാണെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു.
സിംലയില്‍ ആരംഭിച്ച ബിജെപി ഉന്നതാധികാര സമിതിയായ ചിന്തന്‍ ബൈഠകില്‍ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്‌റ്റ്‌ലി, സുഷമാ സ്വരാജ്, മുരളീ മനോഹര്‍ ജോഷി, ജസ്വന്ത് സിംഗ്, വെങ്കയ്യ നായിഡു തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
ഇരുപത്തിയഞ്ചോളം മുതിര്‍ന്ന നേതാക്കളെ കൂടാതെ ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഉത്തരാഖണ്‌ഡ്, ചത്തീസ്‌ഗഢ്, ഗുജറാത്ത്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. കേരളത്തെ പ്രതിനിധീകരിച്ച് ആരും യോഗത്തില്‍ പങ്കെടുക്കുന്നില്ല. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ബാല്‍ ആപ്‌തേയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടക്കും.