സിപിഎമ്മിലെ ഗ്രൂപ്പിസത്തിന് ഇരയായി: മുകുന്ദന്‍
തൃശൂര്‍: സിപിഎമ്മിലെ വിഭാഗീയതയ്ക്ക് താന്‍ ഇരയായെന്ന് സാഹിത്യകാരന്‍ എം മുകന്ദന്‍. ഒക്ടോബറില്‍ ഭരണകാലാവധി അവസാനിച്ചാല്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഞാന്‍ പിണറായി പക്ഷക്കാരനാണെന്ന് കരുതിയാണ് വിഎസ് പക്ഷക്കാര്‍ എന്നെ എതിര്‍ക്കുന്നത്. സാഹിത്യ അക്കാദമി അധ്യക്ഷന്‍ എന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് എം മുകുന്ദന്‍ എന്ന് കേള്‍ക്കാനാണ്- അദ്ദേഹം പറഞ്ഞു.
ഒട്ടേറെ ഭീഷണി ഫോണ്‍കോളുകളും കമന്റുകളും എനിക്കെതിരെ ഉണ്ടായിട്ടുണ്ട്. സിപിഎമ്മില്‍ ഞാന്‍ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല. വിഎസ് പിണറായി എന്നീ രണ്ടു വ്യക്തിള്‍ക്കല്ല അവരുടെ ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കേണ്ടത്.
നേരത്തേ ആരാധകരുണ്ടായിരുന്ന പല സ്ഥലങ്ങളിലും ഇപ്പോള്‍ എനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നവരാണുള്ളത്. എന്റെ കോലം കത്തിക്കുന്നു. ഇതൊക്കെ വേദനാജനകമാണ്. നഷ്ടപ്പെട്ട ശബ്ദവും സ്വാതന്ത്ര്യവും എനിക്ക് വീണ്ടെടുക്കണം- അദ്ദേഹം പറഞ്ഞു.
തന്റെ കഥകള്‍ സമൂഹത്തെ വഴിതെറ്റിച്ചുവെന്ന രീതിയില്‍ സാഹിത്യ അക്കാദമി സെക്ട്രട്ടറി പുരുഷന്‍ കടലുണ്ടി നടത്തിയ പ്രസ്‌താവന എറെ വേദനിപ്പിച്ചുവെന്നും മുകുന്ദന്‍ പറഞ്ഞു.
ഒക്ടോബര്‍ അവസാനവാരം സാഹിത്യ അക്കാദമിയുടെ ഇപ്പോഴത്തെ സമിതിയുടെ ഭരണം അവസാനിക്കും. സ്ഥാനമൊഴിഞ്ഞുകഴിഞ്ഞ് തനിക്ക് കൂടുതല്‍ പറയാനുണ്ടെന്നും മുകുന്ദന്‍ സൂചിപ്പിച്ചിട്ടുണ്ട്.
സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവയ്‌ക്കുന്നതായി അറിയിച്ചുകൊണ്ട് എം മുകുന്ദന്‍ 2008 നവംബറില്‍ സാംസ്‌കാരിക മന്ത്രി എംഎ ബേബിയ്‌ക്ക് സന്ദേശമയച്ചിരുന്നു. എന്നാല്‍ രാജി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. പച്ചക്കുതിര മാസികയില്‍ നല്‍കിയ അഭിമുഖത്തില്‍ വിഎസ് അച്യുതാനന്ദനെതിരെ സംസാരിച്ചത് വിവാദമായതിനെത്തുടര്‍ന്നായിരുന്നു രാജി തീരുമാനം.
വിഎസിനെ വിമര്‍ശിച്ചുകൊണ്ടുള്ള അഭിപ്രായപ്രകടനത്തെത്തുടര്‍ന്ന് പല പ്രമുഖരും മുകുന്ദന്‍ ചെയ്‌തത് ശരിയായില്ലെന്ന് അഭിപ്രായപ്പെടുകയും വിഎസ് അനുകൂലികളില്‍ ചിലര്‍ മുകുന്ദന്റെ കോലം കത്തിയ്‌ക്കുകയും ചെയ്‌തിരുന്നു.
എണ്‍പത്തിയഞ്ച് വയസ്സുള്ള താന്‍ പഴഞ്ചന്‍ തന്നെയാണെന്നായിരുന്നു മുകുന്ദന് വി.എസ് നല്‍കിയ മറുപടി. തന്നെയും വിഎസിനെയും മുകുന്ദന്‍ താരതമ്യം ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതികരിച്ചിരുന്നു.