ഹനുമാനെന്ന് വിളിച്ച് അവസാനം രാവണനാക്കി: ജസ്വന്ത്
ദില്ലി: പാര്‍ട്ടിയിലെ ഹനുമാന്‍ എന്ന് വിശേഷിപ്പിച്ച തന്നോട് രാവണനെപ്പോലെയാണ് പെരുമാറിയതെന്ന് ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ട ജസ്വന്ത് സിങ്.
പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കിയ നടപടി ഞെട്ടിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്‌തുവെന്നും ജസ്വന്ത് പറഞ്ഞു.
'ഒരു പുസ്‌തകം എഴുതിയതിനാണ് എന്നെ പുറത്താക്കിയിരിക്കുന്നത്. എഴുത്ത് പാപമാണോ? പുസ്‌തകമാവട്ടെ അവര്‍ വായിച്ചിട്ടുമില്ല. ചിന്തയും വിചാരവും ആത്മപരിശോധനയും അവസാനിപ്പിച്ചാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സ്ഥിതി എന്താകും?''- ബി.ജെ.പി. 'ചിന്തന്‍ബൈഠക്' നടക്കുന്ന സിംലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജസ്വന്ത് ചോദിച്ചു.
ഹനുമാനെന്ന് വിളിച്ച് വിളിച്ച് ഇപ്പോള്‍ അവരെന്നോട് രാവണനെപ്പോലെ പെരുമാറി. ഒട്ടേറെ കാരണങ്ങളുണ്ട് എനിക്ക് ദുഃഖം തോന്നാന്‍ അതല്ലൊം വിശദീകരിക്കാനാവില്ല. ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് പാര്‍ട്ടി പ്രസിഡന്റ് അനൗപചാരികമായി ഫോണില്‍ വിളിച്ച് എന്നെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കുകയാണെന്ന് പറഞ്ഞത്. ഫോണ്‍ ചെയ്യുന്നതിന് പകരം അവര്‍ക്കെന്നോട് നേരിട്ട് പറയാമായിരുന്നു''- വികാരഭരിതമായ സ്വരത്തില്‍ ജസ്വന്ത് പറഞ്ഞു.
പുറത്താക്കലിന് മുമ്പ് 'കാരണം കാണിക്കല്‍' നോട്ടീസ് നല്‍കിയിട്ടില്ല. ഏതായാലും തീരുമാനം പുനഃപരിശോധിക്കാന്‍ ഞാനാവശ്യപ്പെടുന്നില്ല. അപ്പീലിന് പോകുന്നില്ല.
പുസ്‌തകം എഴുതിയതില്‍ ഖേദമില്ല. ഒരു പാപവും താന്‍ ചെയ്‌തിട്ടില്ല. അഞ്ചുവര്‍ഷത്തെ അധ്വാനമാണത്. കഴിഞ്ഞ 30 വര്‍ഷം പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരുന്ന എന്നെയാണ് പാര്‍ട്ടി ഇത്തരത്തില്‍ പുറത്താക്കിയത്- ജസ്വന്ത് പറഞ്ഞു.
പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍നിന്ന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ (ജി.ജെ.എം.) പിന്തുണയോടെ എം.പി.യായ ജസ്വന്ത്, ഭാവിപരിപാടികള്‍ ആ സംഘടനയുമായി ആലോചിച്ചാവും ആസൂത്രണം ചെയ്യുകയെന്ന് വ്യക്തമാക്കി. ഡാര്‍ജിലിങ്ങിലെ ജനങ്ങളോട് തനിക്ക് പ്രതിബദ്ധതയുണ്ടെന്നും ഇതൊരു പുതിയ പാതയുടെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.