18 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ക്ഷേമനിധി
ദില്ലി: ഗള്‍ഫ് മേഖലയടക്കം18 രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്കു കേന്ദ്ര മന്ത്രിസഭ അടിയന്തരാവശ്യ ക്ഷേമനിധി പ്രഖ്യാപിച്ചു. ദുരിതത്തിലകപ്പെടുന്നവര്‍ക്ക് ഭക്ഷണം, താമസ സൌകര്യം, നിയമസഹായം, നാട്ടിലേക്കുള്ള യാത്ര എന്നിവയ്ക്കു ക്ഷേമനിധി വിനിയോഗിക്കാം.
അപകടത്തില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ വിദേശ രാജ്യങ്ങളില്‍ തന്നെ സംസ്കരിക്കാനോ നാട്ടിലെത്തിക്കാനോ ക്ഷേമനിധിയില്‍ നിന്നും സഹായം ലഭിക്കും. ക്ഷേമനിധിക്ക് അടുത്ത മൂന്നുവര്‍ഷം 4.80 കോടിരൂപ ബജറ്റ് വിഹിതം ലഭിക്കും.
കൂടാതെ, നയതന്ത്ര സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസ്, ഇന്ത്യന്‍ വംശജരില്‍ നിന്നു ലഭിക്കുന്ന സംഭാവനകള്‍ എന്നിവയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കും.
യുഎഇ, സൌദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളില്‍ 15 ലക്ഷം രൂപയുടെ ക്ഷേമനിധിയാണ് ഏര്‍പ്പെടുത്തുക.
ലിബിയ, ജോര്‍ദാന്‍, യെമന്‍, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തൊനീഷ്യ, സിറിയ, ലെബനന്‍, തായ്ലന്‍ഡ്, മാലദ്വീപ്, ഇറാഖ് നയതന്ത്ര കാര്യാലയങ്ങളില്‍ അഞ്ചുലക്ഷം രൂപയുടേതായിരിക്കും നിധിയെന്നു വാര്‍ത്താ വിതരണ മന്ത്രി അംബിക സോണി വ്യാഴാഴ്ച അറിയിച്ചു.
ഗാര്‍ഹിക ജോലിക്കാര്‍ക്കും അവിദഗ്ധ തൊഴിലാളികള്‍ക്കും സ്പോണ്‍സര്‍മാരുടെ സഹായം ലഭിക്കാത്തവര്‍ക്കും ക്ഷേമനിധി പ്രയോജനകരമാകും. ഇടനിലക്കാരുടെ ചൂഷണം കാരണം കബളിപ്പിക്കപ്പെട്ടവര്‍, ഓടിപ്പോകേണ്ടിവന്ന വീട്ടുജോലിക്കാര്‍, അപകടങ്ങളില്‍ പരുക്കേറ്റവര്‍, ഉപേക്ഷിക്കപ്പെട്ട ജീവിത പങ്കാളികള്‍, രേഖകളില്ലാതെ കുടുങ്ങിയവര്‍ എന്നിവര്‍ക്കു നിധിയുടെ ഗുണഭോക്താക്കളാകാന്‍ അര്‍ഹതയുണ്ട്.
പദ്ധതിയുടെ ഭാഗമായി പാസ്പോര്‍ട്ട്, വീസ, രേഖകള്‍ സാക്ഷ്യപ്പെടുത്തല്‍ തുടങ്ങിയ കോണ്‍സുലര്‍ സേവനങ്ങള്‍ക്കു 100 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. വിദേശ ഇന്ത്യക്കാര്‍ നിധിയിലേക്കു നല്‍കുന്ന സംഭാവനകള്‍ക്കു രസീതും ലഭിക്കും.
വിദേശത്ത് 50 ലക്ഷം ഇന്ത്യന്‍ തൊഴിലാളികളുണ്ട്. ഇതില്‍ 90% ഗള്‍ഫ് രാജ്യങ്ങളിലാണ്. അവരില്‍ കൂടുതല്‍പ്പേരും മലയാളികളുമാണ്. അതുകൊണ്ടുതന്നെ മലയാളികളെ സംബന്ധിച്ച് ഇത് ഏറെ സഹായകരമായ ഒറു പദ്ധതിയായിരിക്കും
പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനു യുപിഎ സര്‍ക്കാരിന്റെ കാലം മുതല്‍ പ്രവാസികാര്യമന്ത്രി വയലാര്‍ രവി ശ്രമിച്ചുവരികയായിരുന്നു.