ആസിയാന്‍: എതിര്‍പ്പ് രാഷ്ട്രീയ പ്രേരിതമെന്ന് രവി
തിരുവനന്തപുരം: ആസിയാന്‍ കരാറിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി.
കേരളത്തിലെ കാര്‍ഷികരംഗത്തെ ഉല്‍പാദന ക്ഷമത രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുമെന്നും ഇതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആസിയാന്‍ കരാറിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സര്‍ക്കാര്‍ കണക്കനുസരിച്ച് നാളികേരത്തിന്റെയും കുരുമുളകിന്റെയും ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്. കുരുമുളക് ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കേരളത്തില്‍ നിലവില്‍ ഹെക്ടറില്‍ നിന്ന് 357 കിലോയാണ് ഉല്‍പാദനം.
ഇത് ആദ്യഘട്ടത്തില്‍ 700 ആയും രണ്ടാം ഘട്ടത്തില്‍ 1000 കിലോ ആയും ഉയര്‍ത്തണം. എങ്കില്‍ മാത്രമേ രാജ്യാന്തര വിപണിയില്‍ മത്സരിക്കാന്‍ കഴിയൂ. ഇടുക്കി പാക്കേജിന്റെ ഭാഗമായി കുരുമുളക് ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും.
നിലവില്‍ 50,000 ടണ്‍ കുരുമുളകാണ് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നത്. ഇതില്‍ 35,000 ടണ്‍ കയറ്റി അയക്കുന്നു. 10 ആസിയാന്‍ രാജ്യങ്ങളില്‍ ഒന്‍പതു രാജ്യങ്ങളാണ് ഇന്ത്യയുമായി കരാറില്‍ ഒപ്പു വച്ചിട്ടുള്ളത്.
ഏറ്റവും കൂടുതല്‍ കുരുമുളക് കയറ്റി അയക്കുന്ന വിയറ്റ്നാം കരാറില്‍ ഒപ്പു വച്ചിട്ടില്ല. അതുകൊണ്ട് വിയറ്റ്നാം കുരുമുളക് ഇന്ത്യയിലേക്ക് ഇറക്കുമതി ഉണ്ടാകില്ല.
പാമോയില്‍ ഇപ്പോള്‍ തീരുവ ഇല്ലാതെയാണ് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ നിന്നു കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. ആസിയാന്‍ കരാര്‍ നിലവില്‍ വരുമ്പോള്‍ 2005 ലെ വിലനിലവാരമാണ് പരിഗണിക്കുന്നത്. ഇതനുസരിച്ച് പാമോയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ 37.5 ശതമാനം തീരുവ ഈടാക്കും. ഇതോടെ പാമോയിലിന്റെ വില വര്‍ധിക്കും.
തേയിലയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഉല്‍പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന അസം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടില്ല. കരാറില്‍ നാളികേരം നെഗറ്റീവ് പട്ടികയിലാണ്ണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൊപ്രയ്ക്കു താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ക്വിന്റലിന് 4500 രൂപ പ്രകാരം കൊപ്ര സംഭരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നാഫെഡിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം പദ്ധതി പരാജയപ്പെട്ടതായും വയലാര്‍ രവി കുറ്റപ്പെടുത്തി.