മാനഭംഗം:രാഷ്ട്രപതിയുടെ അംഗരക്ഷകര്‍ക്ക് ജീവപര്യന്തം
ദില്ലി: ബുദ്ധജയന്തി പാര്‍ക്കില്‍ വെച്ച് ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രാഷ്ട്രപതിയുടെ അംഗരക്ഷകരായിരുന്ന രണ്ടുപേരെ കോടതി ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചു.
2003 ല്‍ നടന്ന സംഭവത്തില്‍ പിടിയിലായ ഹര്‍പ്രീത് സിങ്, സത്യേന്ദര്‍ സിങ് എന്നിവരെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.കെ സര്‍വേരിയ ശിക്ഷിച്ചത്.
മറ്റു പ്രതികളായ കുല്‍ദീപ് സിങ്, മനീഷ് കുമാര്‍ എന്നിവര്‍ക്ക് പത്തുവര്‍ഷം തടവാണ് ശിക്ഷ. രാഷ്ട്രപതിയുടെ അംഗരക്ഷകരായിരുന്ന ഹര്‍പ്രീത് സിങ്ങിനും സത്യേന്ദര്‍ സിങ്ങിനുമെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്തന്.
മറ്റു രണ്ടുപേര്‍ക്ക് തട്ടിക്കൊണ്ടു പോകല്‍, മോഷണം, ബലാത്സംഗത്തിന് കൂട്ടുനില്‍ക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ.
2003 ഒക്ടോബര്‍ ആറിന് സുഹൃത്തായ ആശിഷിനൊപ്പം രാഷ്ട്രപതി ഭവന്റെ തൊട്ടടുത്തുള്ള ബുദ്ധജയന്തി പാര്‍ക്കില്‍ എത്തിയതായിരുന്നു പതിനേഴുകാരിയായ വിദ്യാര്‍ഥിനി. ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയുടെ പരിപാടി വീക്ഷിക്കാനായി പാര്‍ക്കിലെത്തിയതാണ് ഇരുവരും.
ഹര്‍പ്രീതും സത്യേന്ദറുമടങ്ങുന്ന നാല്‍വര്‍ സംഘം വിദ്യാര്‍ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി വിജനമായ ഒരിടത്തുവെച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സംഭവത്തില്‍ നാലു പേരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു.