കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ.പി ജയരാജന് മറുപടിയുമായി തോമസ് ഐസക്

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: വാണിജ്യനികുതിവകുപ്പിലെ അഴിമതിക്കെതിരെ കോടതിയെ സമീപിക്കുമെന്ന സിപിഎം കേന്ദ്രകമ്മിറ്റിം അംഗം ഇപി ജയരാജന് ധനമന്ത്രി തോമസ് ഐസകിന്റെ മറുപടി.

ഉദ്യോഗസ്ഥര്‍ക്ക് പിന്തുണയുമായിട്ടാണ് ഐസക് എത്തി രംഗത്തെത്തിയിരിക്കുന്നത്. സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തെ വിഭാഗീയതയും പൊട്ടിത്തെറിയുടെ വക്കിലാണെന്നുള്ളതിന് വ്യക്തമായ സൂചനാണ് ഐസകിന്റെ പരസ്യ പ്രസ്താവന.

റെയ്ഡുകളുമായി മുന്നോട്ടുപോകാനും കൃത്രിമങ്ങള്‍ നടത്തുന്നവര്‍ ആരായാലും നടപടിയെടുക്കാനും ഐസക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തൃശ്ശൂരില്‍ വാണിജ്യനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപാരികളെ റെയ്ഡ് നടത്തി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച വകുപ്പിന്റെ ഇന്റലിജന്റ്‌സ് ഓഫീസിലേക്ക് സിപിഎം. അനുകൂല വ്യാപാരി വ്യവസായി സമിതി മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് ഉത്ഘാടനം ചെയ്ത രക്ഷാധികാരി ഇ.പി ജയരാജന്‍ വകുപ്പിനെ ശക്തമായി ആക്രമിച്ചിരുന്നു. ഓഫീസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും അനാവശ്യ റെയ്ഡ് അവസാനിപ്പിക്കണമെന്നുമായിരുന്നു ആവശ്യങ്ങള്‍.

കൈക്കൂലിക്കേസില്‍ വിജിലന്‍സ് അറസ്റ്റുചെയ്ത ഉദ്യോഗസ്ഥര്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നുവെന്നും ജയരാജന്‍ കുറ്റപ്പെടുത്തിയിരുന്നു. പ്രകടനത്തില്‍ പങ്കെടുത്ത വ്യാപാരികളുടെ ചിത്രം വീഡിയോ ക്യാമറയില്‍ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി പകര്‍ത്തിയതും വിവാദമായിരുന്നു. ഇതിനെതിരെയും വ്യാപാരികള്‍ ധനമന്ത്രിക്ക് പരാതി കൊടുത്തിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്കുശേഷം തൃശ്ശൂരിലെത്തിയ ധനമന്ത്രി തോമസ് ഐസക് കളക്ടറേറ്റില്‍ വാണിജ്യനികുതി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സംസാരിച്ചു. റെയ്ഡുകളുടെ വിശദാംശങ്ങള്‍ തെളിവുസഹിതം അദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തി.

നടത്തിയ റെയിഡുകളില്‍ എന്തെങ്കിലും പാകപ്പിഴകള്‍ ഉള്ളതായി തോന്നുന്നില്ലെന്നും തിരച്ചില്‍ തുടരുവാന്‍ നിര്‍ദ്ദേശിച്ചതായും അദ്ദേഹം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു. വ്യാപാരികള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ സ്വീകരിക്കാനും അവ നിയമാനുസൃതം അന്വേഷിക്കാനും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായും അറിയുന്നു.

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ വാണിജ്യനികുതിവകുപ്പില്‍ തുടരുന്നുവെന്നതിന് ഒരു തെളിവും തനിക്കു കിട്ടിയിട്ടില്ലെന്ന മന്ത്രിയുടെ പ്രതികരണം വ്യാപാരി വ്യവസായി സമിതി നേതാക്കളെ രോഷാകുലരാക്കിയിട്ടുണ്ട്.

കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനടക്കം തുടരുന്നുവെന്ന കാര്യം മന്ത്രിക്ക് അറിയാതെവരുന്നത് എങ്ങനെയെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി ചോദിക്കുന്നു. റെയ്ഡ് തുടര്‍ന്നാല്‍ തടയാനും സര്‍ക്കാരിന്റെ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ബഹിഷ്‌കരിക്കാനുമാണ് സമിതി നേതാക്കളുടെ തീരുമാനം.

പിന്നീട്, സിപിഎം ജില്ലാസമിതി ഓഫീസിലെത്തി സെക്രട്ടറി ബേബിജോണുമായി ധനമന്ത്രി ദീര്‍ഘനേരം സംസാരിച്ചു. ഇ.പി. ജയരാജന്റെ അനുകൂലിയായ ജില്ലാസെക്രട്ടറി വ്യാപാരിനേതാക്കളുടെ പരാതി ദീര്‍ഘമായി അവതരിപ്പിച്ചുവെന്നാണ് സൂചന.

സമിതി നേതാക്കളെയൊന്നും മന്ത്രി വിളിച്ചില്ല. അവര്‍ നല്‍കിയ പരാതികള്‍ക്ക് ഒരു മറുപടിയും ഇതുവരെ നല്‍കിയിട്ടുമില്ല. ഈ ചര്‍ച്ചയ്ക്ക് ശേഷവും താന്‍ ഉദ്യോഗസ്ഥരോടൊപ്പംതന്നെയെന്ന സൂചനയാണ് മന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.

സിപിഎമ്മില്‍ പിണറായിപക്ഷത്ത് തോമസ് ഐസക്കും ഇ.പി ജയരാജനും തമ്മിലുള്ള അസ്വാരസ്യം മന്ത്രിയുടെ ഈ നടപടിയോടെ രൂക്ഷമായിട്ടുണ്ട്. കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് വ്യാപാരിനേതാക്കള്‍ നല്‍കുന്ന സൂചന. സമിതി പൂര്‍ണമായും ഇ.പി. ജയരാജന്‍ വിഭാഗത്തിന്റെ കീഴിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X