കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് കുമാറിന് വീണ്ടും സസ്പെന്‍ഷന്‍?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാര്‍ ദൗത്യ സംഘത്തിലെ പ്രവര്‍ത്തനത്തോടെ വിവാദത്തിലകപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ സുരേഷ് കുമാറിനെതിരെയുള്ള നീക്കങ്ങള്‍ വീണ്ടും ശക്തമാകുന്നു.

സുരേഷ്കുമാറിനെ വീണ്ടും സസ്പെന്‍ഡ് ചെയ്യാനും ഇദ്ദേഹത്തിനെതിരെ വിശദ വിജിലന്‍സ് അന്വേഷണം നടത്താനും ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് റിപ്പോര്‍ട്ട് നല്‍കി.

സുരേഷിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച സത്യവാങ്മൂലം നല്‍കാനിരിക്കെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍. വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തരെ ഒതുക്കുക എന്ന സിപിഎം അജന്‍ഡയുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

തന്നെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സുരേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പാര്‍ട്ടി നിര്‍ദേശ പ്രകാരം ഇദ്ദേഹത്തിനെതിരെ വിജിലന്‍സ് വകുപ്പ് അതിവേഗ അന്വേഷണത്തിന് ഉത്തരവിട്ടത്.

സുരേഷ് കുമാര്‍ സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് എംഡി ആയിരിക്കെ വിദേശയാത്ര നടത്തി, അനധികൃതമായി അവധിയെടുത്തു എന്നീ കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷിച്ചത്. ദിവസങ്ങള്‍ക്കുള്ളിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ശനിയാഴ്ച വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര സെക്രട്ടറിക്കു കൈമാറി.

ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രിയുടെ ഓഫിസ് തിങ്കളാഴ്ച മുഖ്യമന്ത്രിക്കു പുതിയ കുറിപ്പു നല്‍കിയത്. ഈ ആരോപണങ്ങളില്‍ സുരേഷ് കുമാറിനെതിരെ വിശദ വിജിലന്‍സ് അന്വേഷണം വേണമെന്നും അതുവരെ സര്‍വീസില്‍ നിന്നു വീണ്ടും സസ്പെന്‍ഡ് ചെയ്തു നിര്‍ത്തണമെന്നുമാണു
നിര്‍ദേശം.

എന്നാല്‍ മുഖ്യമന്ത്രി തീരുമാനമെടുക്കാതെ റിപ്പോര്‍ട്ട് മാറ്റിവച്ചു.സര്‍ക്കാരിനെ വിമര്‍ശിച്ചെന്ന പേരില്‍ കഴിഞ്ഞ ഡിസംബറിലാണു സുരേഷിനെ സസ്പെന്‍ഡ് ചെയ്തത്. ഇതില്‍ സുരേഷ് കുറ്റക്കാരനല്ലെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ചീഫ് സെക്രട്ടറി ജൂലൈ 23നു സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഉടന്‍ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ അന്നുതന്നെ മുഖ്യമന്ത്രിയും ഫയലില്‍ എഴുതി. അതിന്റെ തുടര്‍ച്ചയായി ഉത്തരവ് ഇറക്കാന്‍ ചീഫ് സെക്രട്ടറിയും ഫയലില്‍ രേഖപ്പെടുത്തി. അതിനിടെയാണ് സിപിഎം നേതൃത്വം ഇടപെട്ടത്. സുരേഷിനെ തിരിച്ചെടുക്കാന്‍ പാടില്ലെന്നും ഉത്തരവ് ഇറക്കരുതെന്നും പാര്‍ട്ടി നിര്‍ദേശിച്ചു.

മുഖ്യമന്ത്രി ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചു. തുടര്‍ന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കുന്നതു വിലക്കി ഫയല്‍ തടഞ്ഞു. ഇതിനെതിരായാണു സുരേഷ് ഹര്‍ജി നല്‍കിയത്.

സുരേഷിനെതിരായ അന്വേഷണം പൂര്‍ത്തിയായോ, സര്‍വീസില്‍ തിരിച്ചെടുക്കാതിരിക്കാനുള്ള കാരണം എന്ത് എന്നിവ അറിയിക്കാനാണു കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായെന്നും വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കു വച്ചു തീരുമാനിക്കുമെന്നും കോടതിയെ അറിയിക്കാനാണു സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X