പോളിനെ കൊല്ലാനുള്ള ആദ്യ ശ്രമം പാളി
ആലപ്പുഴ: പോള്‍ ജോര്‍ജിനെ കടലില്‍ മുക്കി കൊല്ലാനും ശ്രമം നടന്നിരുന്നുവെന്ന് റിപ്പോര്‍ട്ട്. കൊലപാതകം നടന്ന ദിവസം പോള്‍ കടലില്‍ കുളിക്കാനിറങ്ങുമ്പോള്‍ അപായപ്പെടുത്തിയശേഷം മുങ്ങി മരിച്ചുവെന്നു വരുത്താന്‍ നീക്കം നടന്നിരുന്നവെന്നാണ് സൂചന.
പോള്‍ വധക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ സംശയത്തിന്റെ മുന നീളുന്നതു തലസ്ഥാനത്തെ ഗുണ്ടാത്തലവന്മാരായ ഓംപ്രകാശിലേക്കും പുത്തന്‍പാലം രാജേഷിലേക്കുമാണ്.
ഓംപ്രകാശിന്റെയും രാജേഷിന്റെയും സഹായിയായി കൂടിയ പ്രവീണ്‍ എന്ന മനുവിന്റെ മൊഴികളിലെ ഈ സംശയങ്ങള്‍ ബലപ്പെടുത്തുന്നു. പോളിനെ കടലില്‍ മുക്കിക്കൊല്ലാന്‍ നീക്കമുണ്ടായിരുന്നുവെന്നു ചിലര്‍ പൊലീസിനെ അറിയിച്ചിട്ടുമുണ്ട്.
കൊല്ലപ്പെട്ട ദിവസം രാത്രി എട്ടുമണിയോടെയാണു പോളും ഓംപ്രകാശും രാജേഷും അടങ്ങുന്ന സംഘം മാരാരിക്കുളത്തു പോള്‍ വാങ്ങിയ വീട്ടിലെത്തിയത്. ഇവിടെവച്ചു മദ്യപിച്ച ഓംപ്രകാശ്, രാജേഷ്, മനു എന്നിവര്‍ വീടിനു പുറകില്‍ കടലില്‍ കുളിക്കാനിറങ്ങി.
ഒപ്പമുണ്ടായിരുന്ന പോളിനെ നാട്ടുകാരില്‍ ചിലര്‍ കടലില്‍ ഇറങ്ങുന്നതില്‍നിന്നു വിലക്കി. ഇതു വകവയ്ക്കാതെ പോള്‍ കടലില്‍ ഇറങ്ങി. ഈ സമയത്ത് വധിക്കാനാണ് പദ്ധതിയിട്ടതെന്നാണ് സൂചന.
ഇതിനിടെ മനു ദൂരേയ്ക്കു മാറിനിന്നു മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിക്കുന്നത് കണ്ടുവെന്നും മറ്റു രണ്ട് ചെറുപ്പക്കാര്‍ കരയില്‍ നില്‍ക്കുന്നുണ്ടായിരുന്നുവെന്നും അതുകണ്ട് ഓംപ്രകാശും മറ്റുള്ളവരും കടലില്‍ നിന്നും തിരികെക്കയറുകയായിരുന്നുവെന്നും മറ്റുമാണ് ആളുകള്‍ പറയുന്നത്.
ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടുവെന്ന പേരില്‍ ക്വട്ടേഷന്‍ ഗുണ്ടാസംഘം പോളിനെ കൊലപ്പെടുത്തിയിരുന്നില്ലെങ്കില്‍ പോലും പോളിന്റെ ജീവന്‍ അപകടത്തിലാകുമായിരുന്നുവെന്നാണു ഈ വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്.
കടലില്‍ മുക്കിക്കൊല്ലാനുള്ള ശ്രമംപാളിയപ്പോഴാണു നേരത്തേ പറഞ്ഞുറപ്പിച്ചിരുന്ന ക്വട്ടേഷന്‍ ഗുണ്ടാസംഘത്തെ ദൌത്യമേല്‍പ്പിച്ചതെന്നും സംശയിക്കുന്നു.
ഒപ്പംകൂടിയവര്‍ പോളിനെ തന്നെ കുരുതികൊടുത്തുവെന്ന സംശയത്തിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്. പോളിന്റെ പക്കലുണ്ടായിരുന്ന 40 ലക്ഷം രൂപ ക്വട്ടേഷന്‍ ഗുണ്ടാസംഘം കൊണ്ടുപോയോ ഓംപ്രകാശും സംഘവും കൊണ്ടുപോയോ എന്നതിനെക്കുറിച്ചും വ്യക്തതയില്ല.