ലാവലിന്‍ : പിണറായിക്ക് വേണ്ടി നരിമാന്‍
ദില്ലി: ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ഹാജരാവും. കേസിലെ എതിര്‍കക്ഷിയായ സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയിലെ തന്നെ അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് ഹാജരാവുക.
പിണറായി വിജയന്റെ ക്രിമിനല്‍ റിട്ട് പരിഗണിക്കുന്നതിന് സുപ്രീം കോടതി വ്യാഴാഴ്‌ച ബഞ്ച് രൂപീകരിച്ചിരുന്നു. ഈ മാസം 31ന് ആറാം നമ്പര്‍ കോടതിയില്‍ നാലാം നമ്പര്‍ കേസായാണ് പിണറായിയുടെ ഹര്‍ജി പരിഗണിക്കുക. ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍, ജസ്റ്റിസ് ബി സുദര്‍ശനന്‍ റെഡ്ഡി എന്നിവരായിരിക്കും ഹര്‍ജി പരിഗണിക്കുക.
ഹര്‍ജി സമര്‍പ്പിക്കുന്നതിനു മുമ്പ് പിണറായി വിജയന്‍ ഭരണഘടനാ വിദഗ്‌ധനായ നരിമാന്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരുടെ ഉപദേശം തേടിയിരുന്നു. നരിമാന്റെ ഉപദേശത്തെ തുടര്‍ന്നാണ് പിണറായി ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ട് സുപ്രീം കോടതിയില്‍ ക്രിമിനല്‍ റിട്ട് ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന ഹരീഷ് സാല്‍വയും ഗവര്‍ണറുടെ തീരുമാനത്തിനെതിരെയാകും വാദിക്കുക.
കേസിലെ രണ്ടാം എതിര്‍കക്ഷിയായ സിബിഐക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യവും ക്രൈം പത്രാധിപര്‍ ടിപി നന്ദകുമാറിനു വേണ്ടി അഡ്വക്കേറ്റ് ശാന്തിഭൂഷണും സുപ്രിംകോടതിയില്‍ ഹാജരാവും. നന്ദകുമാര്‍ സമര്‍പ്പിച്ച കവിയറ്റ് അപേക്ഷയും അന്ന് തന്നെ് പരിഗണിയ്‌ക്കും
ക്രിമിനല്‍ റിട്ട് കൈകാര്യം ചെയ്യുന്ന സുപ്രീകോടതിയിലെ സെക്ഷന്‍10 ആയിരിക്കും റിട്ട് പരിഗണിക്കുക. ക്രിമിനല്‍ കേസുകളാണ് സെക്ഷന്‍ 10ല്‍ കൈകാര്യം ചെയ്യുന്നത്.
ലാവലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ നടപടിക്കെതിരെ കഴിഞ്ഞ തിങ്കളാഴ്‌ച ആയിരുന്നു പിണറായി ഹര്‍ജി പുതുക്കി നല്‍കിയത്. നേരത്തെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി മടക്കിയ സാഹചര്യത്തിലായിരുന്നു വീണ്ടും ഹര്‍ജി നല്‍കിയത്.
ലാവ്‌ലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ടു ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധമാണെന്നും സിബിഐ നല്‍കിയ കുറ്റപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പിണറായി വിജയന്‍ റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.