കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ നേതൃമാറ്റത്തിന്‌ ആലോചന

  • By Staff
Google Oneindia Malayalam News

ദില്ലി: ആഭ്യന്തര ഭിന്നതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ബിജെപിയില്‍ നേതൃമാറ്റത്തിന്‌ കളമൊരുങ്ങുന്നു.

പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്നും രാജ്‌നാഥ്‌ സിങിനെയും ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും അദ്വാനിയെയും നീക്കുമെന്നാണ്‌ അറിയുന്നത്‌.

ജനുവരിയോടെ നേതൃമാറ്റം സംബന്ധിച്ച്‌ പാര്‍ട്ടി തീരുമാനമെടുത്തേയ്‌ക്കുമെന്നാണ്‌ സൂചന. നേതൃമാറ്റത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ അദ്വാനി ശനിയാഴ്‌ച ആര്‍എസ്‌എസ്‌ മേധാവി മോഹന്‍ ഭാഗവതിനെ കാണുന്നുണ്ട്‌.

ബിജെപിയിലെ ഭിന്നതകള്‍ പരിഹരിക്കാന്‍ ആര്‍എസ്‌എസ്‌ മുന്‍കയ്യെടുക്കണമെന്ന്‌ പല നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി വളര്‍ന്ന കുട്ടിയാണെന്നും അവര്‍ സ്വയം തീരുമാനമെടുക്കണമെന്നുമായിരുന്നു ഭാഗവതിന്റെ മറുപടി.

പിന്നീട്‌ പാര്‍ട്ടിയിലെ രണ്ടാം നിര നേതാക്കള്‍ ഭാഗവതുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമവാക്യത്തിന്‌ രൂപം നല്‍കിയത്‌. വെങ്കയ്യ നായിഡു, സുഷമ സ്വരാജ്‌, അരുണ്‍ ജെയ്‌റ്റ്‌ലി, അനന്ത്‌ കുമാര്‍ എന്നിവരാണ്‌ മോഹന്‍ കുമാറുമായും പിന്നീട്‌ അദ്വാനിയുമായും ചര്‍ച്ചകള്‍ നടത്തിയത്‌.

രണ്ടാം നിര നേതാക്കള്‍ ബിജെപിയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും കൂട്ടായ തീരുമാനങ്ങള്‍ എടുത്ത്‌ മുന്നോട്ടുപോകണമെന്നും മോഹന്‍ ഭാഗവത്‌ നേതാക്കള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ഡിസംബറില്‍ രാജ്‌നാഥ്‌ സിങിന്റെ കാലാവധി പൂര്‍ത്തിയായശേഷമായിരിക്കും നേതൃമാറ്റം നടക്കുക.

ഇക്കഴിഞ്ഞ ദിവസം മോഹന്‍ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കിടെ രാജ്‌നാഥ്‌ ഈ അഭ്യര്‍ത്ഥന മുന്നോട്ടുവച്ചിരുന്നുവെന്നാണ്‌ അറിയുന്നത്‌. മുതിര്‍ന്ന നേതാവും വൈസ്‌പ്രസിഡന്റുമായ ബാല്‍ ആപ്‌തയെ ദേശീയ അധ്യക്ഷനാക്കാനാണ്‌ ആര്‍എസ്‌എസിന്റെ നിര്‍ദ്ദേശം.

ആര്‍എസ്‌എസില്‍ നിന്നും ബിജെപിയില്‍ എത്തിയ ബാല്‍ ആപ്‌തയാണ്‌ ലോക്‌സഭാ തിരഞ്ഞെടപ്പില്‍ ബിജെപിയുടെ പരാജയം സംബന്ധിച്ച റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. ദേശീയ അധ്യക്ഷനായി വെങ്കയ്യ നായിഡുവിനെ തീരുമാനിക്കാനാണ്‌ സാധ്യത.

രണ്ടാം നിരയിലെ പ്രമുഖ നേതാവായ അരുണ്‍ ജെയ്‌റ്റ്‌ലിയ്‌ക്കും വെങ്കയ്യയുടെ കാര്യത്തില്‍ അതിരഭിപ്രായമില്ല. അദ്വാനിയ്‌ക്ക്‌ പകരം സുഷമാ സ്വരാജ്‌ ലോക്‌സഭാ നേതാവാകുമെന്നാണ്‌ സൂചന.

മുന്‍പ്‌ സുഷമയെ പ്രതിപക്ഷ നേതാവാക്കാന്‍ ആലോചിച്ചിരുന്നുവെങ്കിലും രാജ്യസഭയില്‍ തന്റെ കീഴില്‍ ഉപനേതാവായിരുന്ന സുഷമയെ അംഗീകരിക്കാന്‍ ജസ്വന്ത്‌ സിങ്‌ തയ്യാറായിരുന്നില്ല. ഇപ്പോള്‍ ജസ്വന്ത്‌ പാര്‍ട്ടിയില്‍ നിന്നും പുറത്തായതോടെ ഈ പ്രശ്‌നത്തിന്‌ പരിഹാരമായി.

ജസ്വന്ത്‌ സിങും, യശ്വന്ത്‌ സിന്‍ഹയുമാണ്‌ പാര്‍ട്ടി നേതൃത്വത്തിനെതിരായ കലാപം തുടങ്ങിവച്ചത്‌. അദ്വാനിയുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരായ വികാരം അനുദിനം കൂടിവരുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X