റെഡ്ഡിയുടെ കസേരയില്‍ കണ്ണുവച്ച് പലരും
വൈഎസിന്റെ നിര്യാണത്തെത്തുടര്‍ന്ന് കെയര്‍ടേക്കര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ധനമന്ത്രി കെ റോസയ്യ, കേന്ദ്രമന്ത്രിമാരായ ജസ്‌പാല്‍ റെഡ്ഡി, പുരന്ദരേശ്വരി തുടങ്ങിയവരുടെ പേരുകളാണ് ആദ്യംതന്നെ മുഖ്യമന്ത്രിസ്ഥാനത്തേയ്‌ക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ റെഡ്ഡിയുടെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ പേരും ഈ പട്ടികയില്‍ ഉയര്‍ന്നുവന്നിരിക്കുന്നു.
ചര്‍ച്ചയുടെ ആദ്യഘട്ടങ്ങളിലൊന്നും ജഗന്‍മോഹന്‍ന്റെ പേര് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ വെള്ളിയാഴ്‌ചയായപ്പോള്‍ സ്ഥിതിമാറി. ജഗനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് റെഡ്ഡിയുടെ അനുകൂലികള്‍ കര്‍ണൂലിലും വാറങ്കലിലും ഉപരോധം നടത്തിയിരുന്നു. പിന്നീടാണ് ജഗന്റെ പേരും ഈ ഗണത്തിലേയ്‌ക്ക് പരിഗണിക്കപ്പെട്ടത്.
സംസ്ഥാന മന്ത്രിസഭയ്‌ക്കും ജഗന്‍മോഹന്‍ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹം. ജഗന് പിന്തുണ പ്രഖ്യാപിച്ച് മന്ത്രിസഭ പ്രമേയവും പാസാക്കി. മന്ത്രിസഭാ തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഹൈക്കമാന്റ് ഇക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല.
കേന്ദ്രനിര്‍ദ്ദേശപ്രകാരമാണ് റോസയ്യ കെയര്‍ടേക്കര്‍ മുഖ്യമന്ത്രിയായത്. റോസയ്യയുടെ പേരുതന്നെയാണ് മുഖ്യമന്ത്രിസ്ഥാനത്തേയ്‌ക്ക് ഹൈക്കമാന്റ് പരിഗണിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ജഗന്‍മോഹന്‍ന്റെ പേര് ഉയര്‍ന്നുവന്നതോടെ കേന്ദ്രനേതൃത്വവും ആശയക്കുഴപ്പത്തിലാണ്.
വൈഎസ്‌ആറിന്റെ അത്ര ജനപ്രീതി റോസയ്യക്കില്ലെന്നതും കോണ്‍ഗ്രസിന്റെ ആശങ്കയിലാക്കുന്ന ഒരു കാര്യമാണ്. ഇതിനിടെ റെഡ്ഡിയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയവരില്‍ ചിലര്‍ ജഗന്‍മോഹനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പ്ലെക്കാര്‍ഡ് ഉയര്‍ത്തിക്കാണിച്ചിരുന്നു.
എന്നാല്‍ ജസ്‌പാല്‍ റെഡ്ഡി ഏതാണ്ട് മുഖ്യമന്ത്രിക്കസേര ഉറപ്പിച്ച മട്ടിലാണ്. എന്‍.ടി രാമറാവുവിന്റെ മകളും കേന്ദ്രമന്ത്രിയുമായ പുരന്ദരേശ്വരിയ്‌ക്കും ഈ കസേരയില്‍ കണ്ണുണ്ട്. എന്തായാലും വൈഎസ്‌ആറിനൊപ്പം വരുന്ന നേതാക്കളൊന്നും ഇപ്പോള്‍ ആന്ധ്ര കോണ്‍ഗ്രസില്‍ ഇല്ലെന്നത് ആര്‍ക്കുമറിയാവുന്ന വസ്‌തുതയാണ്. ആന്ധ്രയില്‍ അഞ്ചുവര്‍ഷം തികച്ചു ഭരിക്കുകയും രണ്ടാംതവണയും അധികാരത്തിലേറുകയും ചെയ്‌ത ഏക മുഖ്യമന്ത്രിയാണ് റെഡ്ഡി.
റെഡ്ഡിയുടെ മകന്‍ ജഗന്‍മോഹനാകട്ടെ രാഷ്ട്രീത്തില്‍ വെറും മൂന്നരമാസത്തെ പരിചയം മാത്രമേയുള്ളു. മുഖ്യമന്ത്രിക്കസേര ആര്‍ക്കുകിട്ടുമെന്നതുസംബന്ധിച്ച് അഭ്യൂഹങ്ങള്‍ പടരുന്നതിനിടയില്‍ ആന്ധ്രയിലെ അടുത്ത മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ വീരപ്പമൊയ്‌ലി വെള്ളിയാഴ്‌ച അറിയിച്ചു.