മേഴ്സി രവി അന്തരിച്ചു
വൃക്കരോഗത്തെത്തുടര്‍ന്ന് മേഴ്‌സി രവി ഏറെനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച വെളുപ്പിന് മൂന്നുമണിയോടെയായിരുന്നു അന്ത്യം. ഒരു കാലഘട്ടത്തില്‍ കേരളത്തിലെ രാഷ്ട്രീയ-സാംസ്‌കാരികരംഗത്തെ ശക്തമായ സാന്നിധ്യമായിരുന്നു മേഴ്സി.
രാവിലെ പത്തരയോടെ സംസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്ന മൃതദേഹം കൊച്ചി ജവഹര്‍നഗറിലുള്ള വീട്ടില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. പിന്നീട് വയലാര്‍ രവിയുടെ ജന്മനാടായ വയലാറിലേയ്ക്ക് കൊണ്ടുപോകും. വൈകീട്ട് വയലാറിലെ തറവാട്ട് വീട്ടിലാണ് സംസ്‌കാരം നടക്കുക.
കട്ടിക്കാരന്‍ കുരുവിളയുടെയും മാള നെയ്തക്കുടി കടിച്ചിനി താണ്ടമ്മയുടെയും ആറു മക്കളില്‍ അഞ്ചാമതായി 1946 മാര്‍ച്ച് 18ന് എറണാകുളത്താണ് മേഴ്‌സി ജനിച്ചത്. സെന്റ്‌മേരീസ് സ്‌കൂള്‍, മഹാരാജാസ് കോളേജ്, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളേജ് പഠനകാലത്ത് പൂവിട്ട പ്രണയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു.
രവിയുമായുള്ള വിവാഹത്തിനുശേഷമായിരുന്നു മേഴ്സിയുടെ രാഷ്ട്രീയപ്രവേശം. ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന കോട്ടയത്തുനിന്ന് വന്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച് 2001-06ലെ കേരള നിയമസഭയില്‍ അംഗമായി.1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാളയില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ചെന്നൈയില്‍ അഭിഭാഷകനായ രവികൃഷ്ണ, ദുബായില്‍ അഭിഭാഷകയായ ലിസ റോഹന്‍, ഡെന്റിസ്റ്റായ ലക്ഷ്മി എന്നിവരാണ് മക്കള്‍.
മേഴ്‌സി രവിയുടെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ രണ്ടു ദിവസത്തെ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചിട്ടുണ്ട്.