സിപിഎം നേതാക്കളുടെ സ്വത്ത് പരിശോധിക്കും
ദില്ലി: സിപിഎം നേതാക്കളുടെ സ്വത്ത് വിവരം കര്‍ശനമായി പരിശോധിക്കണമെന്ന നിബന്ധന പാര്‍ട്ടി നിര്‍ബ്ബന്ധമാക്കുന്നു.
നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ജീവിതശൈലി കമ്യൂണിസ്റ്റ് തത്വങ്ങള്‍ അനുസരിച്ചാണെന്ന് ഉറപ്പാക്കാനുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ തെറ്റുതിരുത്തല്‍ രേഖയുടെ കരടിന് രൂപം നല്‍കി.
രണ്ടു ദിവസമായി നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. തിരുത്തല്‍ രേഖയ്‌ക്ക് അന്തിമ രൂപം നല്‍കുന്നതിനായി അടുത്തമാസം ഒക്ടോബര്‍ 11ന് പൊളിറ്റ് ബ്യൂറോ വീണ്ടും ചേരും.
നേതാക്കളും അണികളും വെളിപ്പെടുത്തുന്ന സ്വത്ത് വിവരം പരിശോധിക്കാന്‍ പാര്‍ട്ടിയ്‌ക്കുള്ളില്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കരട് രേഖ വ്യക്തമാക്കുന്നു. ബ്രാഞ്ച്‌തലം വരെയുള്ള നേതാക്കള്‍ സ്വത്ത് വെളിപ്പെടുത്തണമെന്നത് കര്‍ശനമാക്കും. ഈ വ്യവസ്ഥ ഇപ്പോള്‍ത്തന്നെ നിലവിലുണ്ടെങ്കിലും അത് കര്‍ശനമായി പാലിക്കപ്പെടുന്നില്ല.
ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി കൂടുതല്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നത്. ആസ്‌തികളും വരുമാനവും സംബന്ധിച്ച് നേതാക്കള്‍ വാര്‍ഷിക റിപ്പോര്‍ട്ട് നല്‍കണം. എന്നാല്‍ ഇത് പരസ്യപ്പെടുത്തുമോയെന്നകാര്യം വ്യക്തമല്ല.
ചര്‍ച്ചകളുടെയും വിവിധ ഘടകങ്ങളില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് തെറ്റുതിരുത്തല്‍ രേഖയ്‌ക്ക് രൂപം നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തനരീതിയിലും പ്രത്യയശാസ്‌ത്ര പ്രയോഗത്തിലും വ്യതിയാനങ്ങല്‍ ബാധിക്കാതെ കമ്യൂണിസ്‌റ്റ് രീതിയില്‍ പാര്‍ട്ടിയെ ഉറപ്പിച്ചു നിര്‍ത്തുകയെന്ന് മുഖ്യലക്ഷ്യത്തിലാണ് രേഖ തയ്യാറാക്കിയത്.
പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ച തെറ്റുതിരുത്തല്‍ രേഖയെ പിന്തുടര്‍ന്ന് തയ്യാറാക്കിയിട്ടുള്ള പുതിയ രേഖയില്‍ പ്രവര്‍ത്തകരും നേതാക്കളും വ്യക്തിപരമായ ചടങ്ങുകളില്‍ പാലിക്കേണ്ട മിതത്വത്തെക്കുറിച്ചും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഉണ്ടന്നാണ് സൂചന.
അടുത്ത പിബിയോഗത്തില്‍ അവസാന രൂപം നല്‍കിയശേഷം രേഖ കേന്ദ്രകമ്മിറ്റിയ്‌ക്കു മുമ്പാതെ വയ്‌ക്കും. ഒക്ടോബര്‍ 23,24 തിയതികളിലാണ് കേന്ദ്രകമ്മിറ്റി ചേരുക.
രണ്ടുദിവസമായി തുടരുന്ന പൊളിറ്റ് ബ്യോറോയോഗം ഞായറാഴ്‌ച ഉച്ചയോടെ അവസാനിച്ചു. പിണറായി വിജയന്‍, ബുദ്ധദേവ് ഭട്ടാചാര്യ, എം.കെ പാന്ഥേ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. വിഎസ് അച്യുതാനന്ദനെ കേന്ദ്രകമ്മിറ്റിയിലേയ്‌ക്ക് തരംതാഴ്‌ത്തിയതിനുശേഷം ആദ്യം ചേര്‍ന്ന പിബിയോഗമാണിത്.