മേഴ്‌സിയ്‌ക്ക് വയലാറിന്റെ മണ്ണില്‍ അന്ത്യവിശ്രമം
ശനിയാഴ്‌ച കാലത്ത് അന്തരിച്ച മേഴ്‌സിയുടെ മൃതദേഹം വൈകീട്ടാണ് വയലാര്‍ രവിയുടെ തറവാടായ വയലാര്‍ മുക്കംപറമ്പിലെ തെക്കേ പറമ്പില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ സംസ്‌കരിച്ചത്. പൂര്‍ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.
ജാതി-മത വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് കോട്ടയത്തുനിന്നും രവിയുടെ കൈപിടിച്ച് വയലാറിന്റെ മരുമകളായി എത്തിയ മേഴ്‌സിയ്‌ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു.
ക്രൈസ്‌തവ മതപ്രകാരമുള്ള ചടങ്ങുകള്‍ക്കും ഹിന്ദു മതപ്രകാരമുള്ള ചടങ്ങുകള്‍ക്കും ശേഷമായിരുന്നു സംസ്‌കാരം. വൈകീട്ട് അഞ്ചരയോടെയാണ് വാഹനവ്യൂഹത്തിന്റെ അകമ്പടയോടെ വിലാപയാത്രയായി മൃതദേഹം വയലാറിലെ വീട്ടില്‍ എത്തിച്ചത്.
ജനങ്ങള്‍ അന്ത്യോപചാരം അര്‍പ്പിച്ചശേഷം ഫാദര്‍ ജോസഫ് വലിയവീട്ടിലിന്റെ നേതൃത്വത്തില്‍ ക്രീസ്‌തീയ പ്രാര്‍ത്ഥന നടന്നു. തുടര്‍ന്ന് പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍, പിന്നീട് ഹിന്ദുമതപ്രാകാരമുള്ള ചടങ്ങുകള്‍ നടന്നു. എട്ടുമണിയോടെയാണ് കൊച്ചുമക്കള്‍ വയലാറില്‍ എത്തിയത്. തുടര്‍ന്ന് മൃതദേഹം കല്ലറയിലേയ്‌ക്ക് എടുത്തു.
ഏറെ നാളായി വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മേഴ്‌സി ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മരണസയത്ത് വയലാര്‍ രവി അടുത്തുണ്ടായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയും മകളും ആശുപത്രിയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. പിന്നീട് കൊച്ചിയിലെത്തിച്ച മൃതദേഹം കടവന്ത്രയിലെ ജവഹര്‍നഗറിലുള്ള വീട്ടില്‍ കൊണ്ടുവന്നു. പിന്നീടാണ് വയലാറിലേയ്‌ക്ക് കൊണ്ടുവന്നത്.