റെഡ്ഡിയുടെ മരണം സിബിഐ അന്വേഷിക്കും
സെപ്തംബര്‍ മൂന്നിന് നടന്ന അപകടത്തെ കുറിച്ച് സംസ്ഥാനം പ്രത്യേക അന്വേഷണം തുടങ്ങിക്കഴിഞ്ഞിരിക്കെയാണ് സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. സംസ്ഥാനത്തിന്റെ ആവശ്യം ആഭ്യന്തര മന്ത്രി പി ചിദംബരം അംഗീകരിച്ചതായി സബിത ഇന്ദ്ര റെഡ്ഡി വ്യക്തമാക്കി.
ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ യോഗ്യമായ ഏജന്‍സി സിബിഐ മാത്രമാണെന്ന് ഉന്നതതലയോഗത്തിനുശേഷം മുഖ്യമന്ത്രി റോസയ്യ അഭിപ്രായപ്പെട്ടു. സംസ്ഥാനസര്‍ക്കാര്‍ രൂപവത്കരിച്ച കമ്മിറ്റിയില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് എം.ആര് റെഡ്ഡിയും മുന്‍വ്യോമയാന ഡയറക്ടര്‍ ജനറല്‍ എച്ച്.എസ് കോലയുമാണ് അംഗങ്ങള്‍. ദുരന്തത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോപ്റ്റര്‍ അപകടത്തിന്റെ സാങ്കേതിക കാരണങ്ങളെക്കുറിച്ച് 'ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍' അന്വേഷണം തുടങ്ങിയിരുന്നു. സംസ്ഥാനസര്‍ക്കാര്‍ ക്രൈംബ്രാഞ്ച്-സി.ഐ.ഡി. അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
അതിനിടെ, രാജശേഖരറെഡ്ഡിയുടെ ദേഹവിയോഗത്തില്‍ വേദനിച്ച് സംസ്ഥാനത്ത് 417 പേര് ഹൃദയാഘാതംമൂലം മരിക്കുകയോ ആത്മഹത്യചെയ്യുകയോ ചെയ്തതായി കോണ്‍ഗ്രസ് നിയമസഭാകക്ഷി അവകാശപ്പെട്ടു. എന്നാല്‍ പോലീസ് ഇത് അംഗീകരിച്ചിട്ടില്ല. ഇവരില്‍ 365 പേര് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
സെപ്റ്റംബര്‍ 2ന് കുര്‍ണൂല്‍ ജില്ലയിലെ നല്ലമല കാടുകളില്‍ തകര്‍ന്ന് വീണ ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങള്‍ സംസ്ഥാന കുറ്റാന്വേഷണ വകുപ്പ് ശേഖരിക്കുകയും കുര്‍ണൂല്‍ കളക്ടറുടെ ഓഫീസില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. കോപ്ടറിന്റെ അവശിഷ്ടങ്ങളും ഉപകരണങ്ങളും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ക്ക് കൈമാറുമെന്ന് കളക്ടര്‍ മുകേഷ് കുമാര്‍ മീണ വ്യക്തമാക്കിയിട്ടുണ്ട്.
കോപ്ടറിന്റെ 'കോക്പിറ്റ് വോയിസ് റേക്കൊര്ഡറും" (സിവിആര്‍) എമര്‍ജന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്ററും (ഇഎല്റ്റി) ജില്ലാ അധികൃതര്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ക്ക് കൈമാറിക്കഴിഞ്ഞു.
ഈ ഉപകരണങ്ങള്‍ പരിശോധിക്കുന്നതിലൂടെ പൈലറ്റ് ഗ്രൌണ്ട് കണ്‍ട്രോളുമായി ബന്ധപ്പെട്ടതിന്റെയും പൈലറ്റും സഹ പൈലറ്റുമായി നടന്ന ആശയവിനിമയത്തിന്റെയും വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.