വന്‍കിട പദ്ധതികള്‍ക്ക് അനുമതി: ചര്‍ച്ച തുടരും
തിരുവനന്തപുരം: പതിനായിരം കോടി രൂപയുടെ വന്‍കിട വ്യവസായ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഒക്‌ടോബര്‍ ആദ്യവാരം വീണ്ടും യോഗം ചേരും.
ഒക്‌ടോബര്‍ ഒന്നിന് തന്നെ യോഗം ചേരുമെന്നാണറിയുന്നത്. പദ്ധതിയുടെ പ്രായോഗികത ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഒന്നുകൂടി പരിശോധിക്കാനാണ് തീരുമാനം നീട്ടിയതെന്ന് വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. അതിനിടെ ഈ മാസം 21ന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാനും ധാരണയായിട്ടുണ്ട്.
അടുത്ത യോഗത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നത പരിഹരിയ്‌ക്കാന്‍ വ്യവസായ വകുപ്പ് മുന്‍കൈയ്യെടുക്കും. ഐടി, ടൂറിസം വകുപ്പുകളിലെ ഏഴിലധികം പദ്ധതികളാണ് സമിതിയുടെ മുന്നില്‍ പരിഗണനയ്‌ക്ക് വന്നത്.
ഉന്നതതല സമിതിയുടെ അനുമതി ലഭിക്കുന്ന പദ്ധതികള്‍ക്ക്, പിന്നീട് ക്യാബിനറ്റിന്റെ അംഗീകാരം മാത്രം നേടിയാല്‍ മതി. നൂറു കോടിരൂപയ്‌ക്ക് മുകളിലുള്ള വ്യവസായ പദ്ധതികള്‍ക്ക് ഏകജാലകസംവിധാനത്തിലൂടെ അനുമതി നല്‍കുന്നതിനാണ് ഉന്നതതലസമിതി രൂപീകരിച്ചത്. സര്‍ക്കാരിന്റെ മുന്നിലെത്തുന്ന പദ്ധതികളില്‍ പലതും നിസാരകാരണങ്ങളാല്‍ പരിഗണിക്കപ്പെടുന്നില്ലെന്ന് സിപിഎം വിലയിരുത്തിയിരുന്നു. ഈ കാലതാമസം ഒഴിവക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യവസായ ക്ലിയറന്‍സ് സെല്‍ രൂപീകരിക്കണമെന്ന് സിപിഎം സംസ്‌ഥാന കമ്മിറ്റിയുടെ നിര്‍ദേശിച്ചിരുന്നു.
രണ്ടു വര്‍ഷം മുമ്പെ സര്‍ക്കാരിന്റെ മുന്നിലെത്തിയ പദ്ധതികളാണ് ഉന്നതതലസമിതി പരിഗണിയ്‌ക്കുന്നത്. ശോഭാ ഗ്രൂപ്പിന്റെ കൊച്ചിയിലെ ഹൈടെക്ക് സിറ്റി, സലാര്‍പൂരിയ ഗ്രൂപ്പിന്റെ കൊച്ചിയിലെ നോളജ് സിറ്റി, കോഴിക്കോട് ബാലുശേരിയിലെ കിനാലൂര്‍ ഉപഗ്രഹനഗര പദ്ധതി തുടങ്ങിയവയാണ് പ്രധാനപ്പെട്ട പദ്ധതികള്‍. ഇവയുടെ വിശദമായ പദ്ധതിരേഖ വ്യവസായവകുപ്പിനു ലഭിച്ചിട്ടുണ്ട്.
സ്‌ഥലമെടുപ്പ്, പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങിയ തടസങ്ങളെക്കുറിച്ചെല്ലാം ഉന്നതതലസമിതി യോഗത്തില്‍ നയപരമായ തീരുമാനമെടുക്കണം.വിവിധവകുപ്പുകളുടെ പ്രത്യേക അനുമതി ആവശ്യമില്ല. മുഖ്യമന്ത്രിക്കു പുറമെ ധനം, വ്യവസായം, റവന്യൂ, തദ്ദേശഭരണം വകുപ്പുകളിലെ മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണ് 11 അംഗസമിതി.