നാര്‍കോ സിഡി സംപ്രേഷണം: വിധി പറയുന്നത് മാറ്റി
കൊച്ചി: അഭയക്കേസില്‍ വൈദികരെയും കന്യാസ്ത്രീയെയും നോര്‍കോ പരിശോധനക്ക് വിധേയരാക്കിയതിന്റെ സിഡി സംപ്രേഷണം ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ കോടതിയലക്‌ഷ്യ നടപടി എടുക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് എറണാകുളം സി ജെ എം കോടതി ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി.
നാര്‍കോ സിഡി ചോര്‍ന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും മാധ്യമങ്ങള്‍ നിയമം ലംഘിച്ചെന്നും കാണിച്ച് കേസിലെ മൂന്നാം പ്രതി സിസ്‌റ്റര്‍ സെഫി അഭിഭാഷകന്‍ മുഖേന കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
സെപ്റ്റംബര്‍ 17ന് ഈ ഹര്‍ജി പരിഗണിച്ചിരുന്നുവെങ്കിലും 23ലേക്ക് മാറ്റുകയായിരുന്നു. അതേസമയം 17 മാധ്യമങ്ങള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിസ്‌റ്റര്‍ സെഫിയുടെ സഹോദരന്‍ ബുധനാഴ്ച കോടതിയില്‍ ഹര്‍ജി നല്‌കി.
അഭയ കേസിലെ പ്രതികളെ നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കിയത് റെക്കോര്‍ഡ് ചെയ്‌ത സിഡിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയത് തങ്ങളല്ലെന്ന് സി ബി ഐ നേരത്തെ തന്നെ കോടതിയില്‍ വ്യക്‌തമാക്കിയിരുന്നു.
നാര്‍ക്കോ സിഡി ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും രഹസ്യവിചാരണ വേണമെന്ന ആവശ്യം തങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടതാണെന്നും സി ബി ഐ കോടതിയെ അറിയിച്ചു.
സി ഡികള്‍ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചുവെന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കേസിന്റെ വിധിവരുന്നതുവരെ ഇത്തരം നടപടികള്‍ വിലക്കണമെന്നും സെഫി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എറണാകുളം സി ജെ എം കോടതി തെളിവുകള്‍ പ്രതിഭാഗത്തിന് കൈമാറിയദിവസമാണ് സിഡി ചാനലുകള്‍ സംപ്രേഷണം ചെയ്തത്. കോടതി തെളിവുകള്‍ കൈമാറി നിമിഷങ്ങള്‍ക്കകമാണ് ചാനലുകള്‍ ഇവ സംപ്രേഷം ചെയ്തത്. നിമിഷങ്ങള്‍ക്കകം കോടതി ഇടപെട്ട് സംപ്രേഷണം നിര്‍ത്തിവയ്പിക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ പ്രിതിഭാഗം ആത്മപരിശോധന നടത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. സിഡി ചോര്‍ന്നത് അവ പരിശോധിച്ച സിഡിറ്റില്‍ നിന്നാണെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ സിഡിറ്റ് രജിസ്ട്രീര്‍ ഇത് നിഷേധിക്കുകയായിരുന്നു.