സെബാസ്റ്റ്യന്‍ പോള്‍ വെറുക്കപ്പെട്ടവനാകുന്നു
ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നടത്തുന്ന അധിക്ഷേപത്തെ പ്രതിരോധിക്കാന്‍ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളെ മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കയ്യേറ്റമായും, കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുടെ നടപടിയെ മാധ്യമ സ്വാതന്ത്ര്യമായും ചിത്രീകരിക്കാനാണ് സെബാസ്‌റ്റിയന്‍ പോള്‍ ശ്രമിക്കുന്നതെന്ന് പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ കുറ്റപ്പെടുത്തല്‍.
മാതൃഭൂമിയില്‍ കല്ലേറുകള്‍ക്കിടയിലെ മാധ്യമ ധര്‍മ്മം എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സംവാദത്തില്‍ ഇടപെട്ട് സത്യാന്വേഷണം തുടരട്ടെയെന്ന ശീര്‍ഷകത്തില്‍ പോള്‍ എഴുതിയ ലേഖനമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.
ദേശാഭിമാനിയില്‍ പ്രഭാവര്‍മ്മ എഴുതിയ മറുപടിയിലാണ് സെബാസ്റ്റ്യന്‍ പോളിനെതിരെയുള്ള പാര്‍ട്ടി നിലപാട് വിശദീകരിക്കുന്നത്. സത്യത്തിലും മൂല്യത്തിലും വിട്ടിവീഴ്‌ച ചെയ്യേണ്ടിവരുന്ന തരത്തിലുള്ള മാധ്യമ വിചാരമാണ് സെബാസ്റ്റ്യന്‍ പോള്‍ നടത്തുന്നതെന്നും പത്രത്തില്‍ ആരോപണമുണ്ട്.
പോള്‍ ജോര്‍ജ്ജ് വധക്കേസില്‍ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലിനെ പ്രശംസിച്ച അദ്ദേഹത്തിന്റെ നടപടിയെയും സിപിഎം വിമര്‍ശിച്ചു. മലാവലിന്‍ കേസില്‍ പിണറായി പ്രോസിക്യൂഷന്‍ നേരിടുന്നതായിണ് ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
മുന്‍പ് സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനിലില്‍ മാധ്യമവിചാരം എന്ന പരിപാടി അവതരിപ്പിച്ചിരുന്നത് സെബാസ്റ്റ്യന്‍ പോള്‍ ആയിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചാനല്‍ ഈ പരിപാടി നിര്‍ത്തിലാക്കുകയായിരുന്നു. പിണറായി പക്ഷത്തെ വിശ്വസ്‌തനായ ഭാസുരേന്ദ്ര ബാബുവാണ് ഇപ്പോള്‍ ചാനലില്‍ മാധ്യമവിശകലനം നടത്തുന്നത്.
സിപിഎം പിന്തുണയോടെ രണ്ടുതവണ എറണാകുളത്തുനിന്നും ലോക്‌സഭയിലും ഒരു തവണ നിയമസഭയിലും അംഗമായ സെബാസ്‌റ്റിയന്‍ പോള്‍ മുമ്പ് സിപിഎം നിലപാടുകളുടെ പൂര്‍ണമായും പിന്തുണയ്‌ക്കാറുണ്ടായിരുന്നു.
എന്നാല്‍ സമീപകാലത്ത് ഇതില്‍ നിന്നും വ്യതിചലിച്ച് അദ്ദേഹം പാര്‍ട്ടിക്കെതിരെ പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിവന്നത് പാര്‍ട്ടിയോട് അകലുന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്തായാലും അദ്ദേഹത്തിന്റെ ലേഖനവും അതിന് ദേശാഭിനി നല്‍കിയ മറുലേഖനവും ഈ സൂചന ബലപ്പെടുത്തുകയാണ്.