സയീദിനെതിരായ കേസുകള്‍ തള്ളി
കഴിഞ്ഞ ആഗസ്‌റ്റില്‍ ഫൈസലാബാദില്‍ വെച്ച് വിശുദ്ധ യുദ്ധത്തിന് ആഹ്വാനം ചെയ്‌തതിന്റെ പേരിലുള്ള കേസില്‍ സമര്‍പ്പിച്ച രണ്ട് എഫ്‌ഐആറുകളാണ് കോടതി തള്ളിയത്. സയീദിനെതിരെ ഭീകരവിരുദ്ധ നിയമം നിലനില്‍ക്കില്ലെന്നും സയീദ് നിരപരാധിയാണെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയുടെ നിരന്ത ര സമ്മര്‍ദ്ദത്തിന് പുറമെ രാജ്യാന്തര സമൂഹവും സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ് ലഷ്‌കര്‍ ഇ തൊയ്‌ബയുടെ സ്ഥാപകനും ജമാഅത്ത്‌ഉദ്‌ദവയുടെ നേതാവുമായ ഹാഫിസ് സയ്യിദിനെ അറസ്‌റ്റു ചെയ്യാനും കേസ് രജിസ്‌റ്റര്‍ ചെയ്യാനും പാകിസ്‌താന്‍ തയാറായത്. ജമാഅത്ത് ഉദ്ദവയെ ഐക്യരാഷ്‌ട്രസഭ നിരോധിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ മുതല്‍ വീട്ടുതടങ്കലിലാക്കിയിരുന്ന സയ്യിദിനെ ജൂണ്‍ രണ്ടിന് പഞ്ചാബ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് നേരത്തേ ലഹോര്‍ ഹൈക്കോടതി മോചിപ്പിച്ചിരുന്നു.
തനിക്കെതിരെ രജിസ്‌ട്രര്‍ ചെയ്യപ്പെട്ട രണ്ട് കേസുകളെയും ചോദ്യം ചെയ്‌ത് സയ്യിദ് ലഹോര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യയെ സന്തോഷിപ്പിക്കുവാന്‍ വേണ്ടി പാക് ഭരണകൂടം തന്നെ ബലിയാടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കേസുകള്‍ വ്യജമാണെന്നും റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലൂടെ സയ്യിദ് ആവശ്യപ്പെട്ടത്.
മുംബൈ ആക്രമണത്തില്‍ സയീദിന്റെ പങ്കു സംബന്ധിച്ച് പാകിസ്‌താന്‍ അന്വേഷണം നടത്തണമെന്ന് ഇന്ത്യ ഇതിനോടകം പല തവണ പാകിസ്‌താനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഇന്ത്യ കൈമാറിയ തെളിവുകള്‍ പര്യാപ്‌തമല്ലെന്നും കൂടുതല്‍ തെളിവുകള്‍ കൈമാറണമെന്നുമാണ് പാക്കിസ്‌ഥാന്റെ നിലപാട്.