റഷ്യയുമായി ചേര്‍ന്ന് യുദ്ധവിമാനം നിര്‍മ്മിക്കും
മോസ്കോ: ഇന്ത്യയും റഷ്യയും സംയുക്തമായി അഞ്ചാംതലമുറ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ ധാരണയായി. ഭാരവാഹകശേഷി കൂടിയ ഹെലികോപ്റ്ററുകളും യുദ്ധവാഹനങ്ങളുമായിരിക്കും ഇരുരാജ്യങ്ങളും ചേര്‍ന്ന് നിര്‍മ്മിക്കുക.
ബുധനാഴ്ച മോസ്കോയില്‍ നടന്ന ഇന്ത്യ- റഷ്യ ഇന്റര്‍ ഗവണ്മെന്റല് കമ്മീഷന്റെ യോഗത്തില്‍വെച്ച് പ്രതിരോധമന്ത്രി എ.കെ. ആന്റണിയും റഷ്യന്‍ പ്രതിരോധമന്ത്രി അനറ്റൊലി സെര്ദിക്കോവുമാണ് ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം 2020വരെ നീട്ടുന്നതാണ് ധാരണാപത്രം. ഡിസംബര്‍ ആദ്യം നടത്തുന്ന റഷ്യാ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഒപ്പുവെക്കാനിരിക്കുന്ന ഉടമ്പടിയുടെ മുന്നോടിയാണ് ഈ ധാരണാപത്രം.
വിമാനവാഹിനി കപ്പലായ അഡ്മിറല്‍ ഗോര്‍ഷ്കോവിന്റെ കൈമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ പരിഹാരത്തിലെത്താനായി ചര്‍ച്ച തുടരാന്‍ കരാറായതായി ആന്റണി അറിയിച്ചു.
ഇന്ത്യ- റഷ്യ സൗഹൃദം കാലം തെളിയിച്ചതാണെന്നും ഇന്ത്യയ്ക്ക് ആശ്രയിക്കാവുന്ന സുഹൃത്താണ് റഷ്യയെന്നും ആന്റണി പറഞ്ഞു. വില്പനക്കാരനും ഉപഭോക്താവും എന്ന ബന്ധത്തില്‍ നിന്ന് വിശാലമായ പങ്കാളിത്തത്തിലേക്ക് ഇന്ത്യ-റഷ്യ ബന്ധം വളര്‍ന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
അഡ്മിറല്‍ ഗോര്ഷ്കോവിന്റെയും ആണവ അന്തര്‍വാഹിനിയായ നെര്പയുടെയും കൈമാറ്റവുമായി ബന്ധപ്പെട്ട് നിലവിലുള്ള അഭിപ്രായഭിന്നതകള്‍ എത്രയും വേഗം പരിഹരിക്കുമെന്ന് റഷ്യ ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
അഞ്ചാംതലമുറ വിമാനങ്ങളുടെ രൂപകല്പനയും വികസനവും ഉത്പാദനവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഒക്ടോബര്‍ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ വ്യോമസേനയുടെ പ്രധാനശക്തിയായ സുഖോയ് യുദ്ധവിമാനം, മിഗ്-27 വിമാനം, ടി-72 എം 1 ടാങ്കുകള്‍ എന്നിവയുടെ നവീകരണത്തിന് രണ്ടുരാജ്യങ്ങളും യോജിച്ച് സഹകരിക്കുമെന്ന് യോഗത്തിനുശേഷം പുറത്തിറക്കിയ സംയുക്തപ്രസ്താവനയില്‍ ഇരു മന്ത്രിമാരും വ്യക്തമാക്കി.