മത്സരം കടുക്കുമെന്ന് സിപിഎം വിലയിരുത്തല്‍
കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂര്‍, എറണാകുളം, ആലപ്പുഴ മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
വോട്ടര്‍പട്ടിക വിവാദം ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ കണ്ണൂരില്‍ പാര്‍ട്ടിക്ക് നിരാശപ്പെടേണ്ട അവസ്ഥയില്ലെന്നും യോഗം വിലയിരുത്തി.
വെള്ളിയാഴ്‌ച അഴീക്കോടന്‍ മന്ദിരത്തില്‍ ചേര്‍ന്ന ചേര്‍ന്ന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനൊഴികെയുള്ള നേതാക്കളെല്ലാം പങ്കെടുത്തു. വോട്ടര്‍ പട്ടികയിലെ പേര് ചേര്‍ക്കല്‍ പ്രക്രിയയില്‍ ചില പഴുതുകള്‍ ഉണ്ടായി. അശാസ്‌ത്രീയമായാണ് ചില സ്ഥലങ്ങളില്‍ ഇത് നടന്നത്.
എതിരാളികള്‍ ഇത് ആയുധമാക്കി, വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. കള്ളവോട്ട് എന്നത് എല്ലാകലത്തും യുഡിഎഫ് കണ്ണൂരില്‍ ഉയര്‍ത്തുന്ന ആക്ഷേപമാണ്. എന്നാല്‍ ഇത്തവണ മാധ്യമങ്ങളിലൂടെ അത് ശക്തമായി പ്രചരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇതിനെ പ്രയോഗിക്കാന്‍ പാര്‍ട്ടിക്ക് നന്നേ ശ്രമപ്പെടേണ്ടിവന്നു- യോഗം വിലയിരുത്തി.
അടുത്ത ദിവസങ്ങില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. കണ്ണൂരില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. 2001ല്‍ സംസ്ഥാന സമ്മേളനത്തിനിടയിലാണ് ഇതിന് മുമ്പ് കണ്ണൂരില്‍ സെക്രട്ടേറിയറ്റ് ചേര്‍ന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്ലാ നേതാക്കളും കണ്ണൂരില്‍ ഉള്ളതുകൊണ്ടാണ് ഇത്തവണ സെക്രട്ടേറിയറ്റ് ഇവിടെ ചേര്‍ന്നത്. ഔദ്യോഗിക തിരക്ക് കാരണമാണ് വിഎസ് യോഗത്തില്‍ നിന്നും വിട്ടുനിന്നത്.
ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലങ്ങളുടെ ചുമതല വഹിക്കുന്ന നേതാക്കള്‍ ഓരോ സ്ഥലത്തെയും കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കണ്ണൂരില്‍ ഇപി ജയരാജന്‍, ആലപ്പുഴയില്‍ തോമസ് ഐസക്, എറണാകുളം എംവി ഗോവിന്ദന്‍ എന്നിവര്‍ക്കാണ് മേല്‍നോട്ടച്ചുമതല. തെറ്റുതിരുത്തല്‍ സംബന്ധിച്ച കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തു.