കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റ്റിസ് ദിനകരന്‍ സുപ്രീം കോടതിയിലേക്കില്ല

Google Oneindia Malayalam News

Justice P.D.Dinakaran, Chief Justice of Karnataka High Court
ദില്ലി: വിവാദപുരുഷനായി മാറിയ കര്‍ണാടക ചീഫ്‌ ജസ്റ്റിസ്‌ പിഡി ദിനകരനെ സുപ്രീം കോടതിയിലേക്ക്‌ സ്ഥാനക്കയറ്റം ലഭിയ്‌ക്കുന്ന ജഡ്‌ജിമാരുടെ അഞ്ചംഗ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇത്‌ സംബന്ധിച്ച്‌ തീരുമാനം സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യം ചീഫ്‌ ജസ്റ്റിസ്‌ കെജി ബാലകൃഷ്‌ണന്‍ സ്ഥിരീകരിച്ചതായി ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഇതോടെ പട്ടികയില്‍ ശേഷിക്കുന്ന നാല്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസുമാരെ സൂപ്രീം കോടതിയിലേയ്‌ക്ക്‌ നിയമിക്കുന്നതിനുളള നടപടികള്‍ കേന്ദ്രസര്‍ക്കാരിന്‌ ഇനി തുടങ്ങാനാകും.

ജസ്റ്റിസ്‌ എകെ പട്‌നായിക്‌(മദ്ധ്യപ്രദേശ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌),എസ്‌എസ്‌ നിജ്ജാര്‍(കൊല്‍ക്കത്ത), കെഎസ്‌ രാധാകൃഷ്‌ണ(ഗുജറാത്ത്‌), ടിഎസ്‌ താക്കൂര്‍(പഞ്ചാബ്‌-ഹരിയാന), എന്നിവരാണ്‌ സുപ്രീം കോടതിയില്‍ നിയമിതരാകുക. തന്റെ പേര്‌ തഴയപ്പെടുമെന്ന കാര്യം ജസ്റ്റിസ്‌ ദിനകരന്‍ പ്രതീക്ഷിച്ചിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട്ടിലെ തിരുവല്ലൂരില്‍ സ്വദേശമായ കാവേരിരാജപുരം ഗ്രാമത്തിലെ 197 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണമാണ്‌ ജസ്റ്റിസ്‌ പിഡി ദിനകരന്റെ സ്ഥാനക്കയറ്റത്തിന്‌ വിഘാതമായത്‌. ജസ്റ്റിസ്‌ ദിനകരന്‍ മദ്രാസ്‌ ഹൈക്കോടതിയിലെ സേവനകാലാവധിയ്‌ക്കിടെയാണ്‌ കയ്യേറ്റമുണ്ടായത്‌. ജസ്റ്റിസ്‌ ഭൂമി കയ്യേറിയെന്ന്‌ വ്യക്തമാക്കി തിരുവല്ലൂര്‍ ജില്ലാ കളക്‌ടര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. എന്നാല്‍ കളക്‌ടറുടെ റിപ്പോര്‍ട്ടിലെ വസ്‌തുതകള്‍ തെറ്റാണെന്നായിരുന്നു ജസ്റ്റിസിന്റെ പ്രതികരണം.

ചീഫ്‌ ജസ്റ്റിസിന്റെ നേതൃത്വത്തിലുളള സുപ്രീംകോടതി കൊളീജിയം കഴിഞ്ഞ സെപ്‌തംബറിലാണ്‌ പി.ഡി.ദിനകരന്‍ അടക്കമുളള ജഡ്‌ജിമാരെ സുപ്രീംകോടതിയിലേയ്‌ക്ക്‌ സ്ഥാനക്കയറ്റം നല്‍കുന്നതിന്‌ ശുപാര്‍ശ ചെയ്‌തത്‌. എന്നാല്‍ ജസ്‌റ്റിസ്‌ ദിനകരനെതിരെ വിവിധ കോണുകളില്‍ നിന്ന്‌ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ പട്ടികയിലുള്‍പ്പെട്ട എല്ലാവരുടെയും സ്ഥാനക്കയറ്റം സംബന്ധിച്ച നടപടികള്‍ മരവിപ്പിച്ചിരുന്നു.

ഹൈക്കോടതി ചീഫ്‌ ജസ്റ്റിസിനെതിരെ ഗുരുതരമായ ആരോപണം ഉണ്ടായിട്ടും നടപടി എടുത്തില്ലെന്ന വിമര്‍ശനം അവസാനിപ്പിക്കാന്‍ സുപ്രീംകോടതിയുടെ ഇപ്പോഴത്തെ നടപടിയ്‌ക്ക്‌ ആകും. അതിനിടെ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ജസ്‌റ്റിസ്‌ ദിനകരന്‍ നിഷേധിച്ച സാഹചര്യത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടു വരാന്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഒരുങ്ങുകയാണെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X