അരീക്കോട് ദുരന്തം കബറടക്കം വ്യാഴാഴ്‌ച
മലപ്പുറം: ചാലിയാര്‍ പുഴയില്‍ ബുധനാഴ്‌ച വൈകിട്ട് കടത്തു വഞ്ചി മറിഞ്ഞ് മരിച്ച 8 വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെയ്‌ക്കില്ലെന്ന് രക്ഷിതാക്കള്‍ അറിയിച്ചു. മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കണ് ടറി സ്‌കൂളിലെ ഏഴ് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. കുട്ടികളുടെ കബറടക്കം വ്യാഴാഴ്‌ച രാവിലെ ഒമ്പതര മുതല്‍ വിവിധ പള്ളികളില്‍ നടക്കും.
മരിച്ചവരില്‍ വാലില്ലാപ്പുഴ കീഴുപറമ്പ് ലത്തുകുടിയില്‍ എന്‍.വി. സിറാജുദ്ദീന്റെ കബറടക്കം രാവിലെ 9.30 ും കുനിയില്‍ പാലപ്പറ്റ എളയരത്ത് തൗഫീഖ്, തോട്ടിലങ്ങാടി നീലംകണ്ടത്തില്‍ കെസി ഷമീം, ഉഗ്രപുരം തൃക്കളത്ത് സുഹൈല്‍, വെള്ളേരി അമ്പലപ്പറമ്പില്‍ ഷിഹാബുദ്ദീന്‍ എന്നിവരുടെ കബറടക്കം പത്തു മണിക്കും കിഴിശ്ശേരി നുള്ളിയില്‍ മുഹമ്മദ് മുഷ്‌വിക്കിന്റെ കബറടക്കം 11.30 നും കുഴക്കോട്ടൂര്‍ മങ്ങാട്ടുപറമ്പന്‍ ത്വയിബ, കുഴക്കോട്ടൂര്‍ മങ്ങാട്ടുപറമ്പന്‍ ഷാഹിദ് അലി എന്നിവരുടെ കബറടക്കം ഉച്ചയ്‌ക്ക് രണ്ടിനും നടത്തും. രക്ഷിതാക്കളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെ തന്നെ വിട്ടു നല്‍കിയതായി സ്ഥലത്തെത്തിയ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അറിയിച്ചു.
ബുധനാഴ്‌ച വൈകിട്ട് 4.45 ഓടെയാണ് അപകടമുണ്ടായത്. സ്‌കൂള്‍ വിട്ട് വീട്ടിലേയ്‌ക്ക് പോവുകയായിരുന്ന 35 ഓളം കുട്ടികള്‍ വള്ളത്തിലുണ് ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അധികം കുട്ടികള്‍ കയറിയതും തോണി ഉലഞ്ഞ് നനഞ്ഞപ്പോള്‍ ചില കുട്ടികള്‍ എഴുന്നേറ്റ് നിന്നതും വള്ളം മറിയാന്‍ കാരണമായെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.
ഇരു കരയിലേയ്‌ക്കും വലിച്ചുകെട്ടിയിരുന്ന കയറില്‍ പിടിച്ച് വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്യന്നതിനിടെയാണ് തോണി മറിഞ്ഞത്. യാത്രക്കാര്‍ക്ക് സ്വയം ഉപയോഗിയ്‌ക്കാവുന്ന വിധത്തില്‍ തയ്യാറാക്കിയിരുന്ന തോണിയാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ തോണിക്കാരനും കൂടെയുണ്ടായിരുന്നുവെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ത്ഥി പറഞ്ഞു.
തോണിക്കാരന്‍ കയറരുതെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും വിദ്യാര്‍ത്ഥികള്‍ തോണിയില്‍ കയറുകയായിരുന്നു. സ്‌കൂള്‍ വിടുന്ന സമയത്ത് മൂര്‍ക്കനാട് നിന്ന് അരീക്കോട്ടേയ്‌ക്ക് പോവുന്ന ബസ് എത്താതിരുന്നതാണ് കൂടുതല്‍ കുട്ടികള്‍ തോണിയെ ആശ്രയിയ്‌ക്കാന്‍ കാരണം.
പത്ത് മീറ്റര്‍ വരെ ആഴമുള്ള ഭാഗത്ത് തോണി മറിഞ്ഞതാണ് മരണ സംഖ്യ ഉയരാന്‍ കാരണമായത്. കൂടുതല്‍ പേരും നീന്തി രക്ഷപ്പെടുകയായിരുന്നു. ഒരു തോണി മാത്രമേ മൂര്‍ക്കനാട് കടവില്‍ യാത്രക്കാരെ കൊണ് ടു പോകാന്‍ ഉണ് ടാവാറുള്ളൂ. 500 ഓളം വിദ്യാര്‍ത്ഥികള്‍ ദിനം പ്രതി യാത്ര ചെയ്യുന്ന കടവിലാണ് അപകടമുണ് ടായത്.
കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രിമാരായ പാലൊളി മുഹമ്മദ്‌കുട്ടി, എളമരം കരീം എന്നിവര്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്‌തു. അപകടത്തെക്കുറിച്ച് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ജില്ലാ കളക്‌ടറോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടു. മരിച്ച വിദ്യാര്‍ഥികളോടുള്ളആദര സൂചകമായി വ്യാഴാഴ്‌ച ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഡിഇഒ അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. ഇതിന് പുറമെ ജില്ലയില്‍ വ്യാപാരികള്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.