മുല്ലപ്പെരിയാര്‍ കേസ് ഭരണഘടനാബഞ്ചിന്
ചൊവ്വാഴ്ച നടന്ന വാദത്തിനിടെ കേസ് ഭരണഘടനാ ബഞ്ചിന് വിടേണ്ടതുണ്ടോയെന്ന് കോടതി ആരായുകയായിരുന്നു. ഭരണഘടനാ ബഞ്ചിന് വിടണമെങ്കില്‍ ഏതൊക്കെ കാര്യം പരിഗണിക്കണമെന്നകാര്യം അറിയിക്കാന്‍ ഇരുസംസ്ഥാനങ്ങളോടും കോടതി ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങള്‍ ഇക്കാര്യം വിശദമാക്കിയതിനെത്തുടര്‍ന്നാണ് കേസ് ഭരണഘടനാ ബഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. പൊതുധാരണയോടെയാണ് തമിഴ്‌നാടും കേരളവും പരിഗണനാവിഷയങ്ങല്‍ കോടതിക്ക് സമര്‍പ്പിച്ചത്.
രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കേണ്ടത് ഭരണഘടനയുടെ 131ാം വകുപ്പനുസരിച്ച് സമര്‍പ്പിക്കുന്ന ഹര്‍ജിയിലൂടെ ആയിരിക്കണമെന്നും ഭരണഘടനാ ബഞ്ചിന് മാത്രമേ അതില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ അധികാരമുള്ളുവെന്നും കേരളം വാദിച്ചപ്പോഴാണ് കേസ് വിപുലമായ ബഞ്ചിന് വിടാന്‍ ജസ്റ്റിസ് ഡികെ ജയിന്‍, മുകുന്ദകം ശര്‍മ, ആര്‍എസ് ലോധ് എന്നിവരുള്‍പ്പെട്ട ബഞ്ച് തീരുമാനിച്ചത്.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ 2006ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് തെറ്റാണെന്നും അതിന് ഭരണഘടനാപരമായ സാധുതയില്ലെന്നുമുള്ള കേരളത്തിന്റെ വാദം കണക്കിലെടുത്ത കോടതി കേസ് ഭരണഘടനാ ബഞ്ചിന് വിടുന്നതിനെക്കുറിച്ച് തമിഴ്‌നാടിന്റെ അഭിപ്രായം ആരാഞ്ഞു. ഇതിനോട് തമിഴ്‌നാട് യോജിപ്പ് പ്രകടിപ്പിച്ചു.