തിരുത്തല്‍ നേതൃത്വത്തില്‍ നിന്നും തുടങ്ങണം: സിപിഎം
നേതാക്കളുടെ ആര്‍ഭാട ജീവിതമാണ് വിമര്‍ശനവിധേയമായത്. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, പികെ ശ്രീമതി, ഇപി ജയരാജന്‍ എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും വിമര്‍ശനമുയര്‍ന്നത്.
തെറ്റു തിരുത്തല്‍ രേഖ ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു വിമര്‍ശനം. മകന്റെ വിവാഹത്തെച്ചൊച്ചൊല്ലിയും കുടുംബാംഗങ്ങള്‍ക്കെതിരെ നിരന്തരമുണ്ടാകുന്ന ആരോപണങ്ങളെച്ചൊല്ലിയുമാണ് കോടിയേരിയ്ക്ക് വിമര്‍ശനം കേള്‍ക്കേണ്ടിവന്നത്.
മകന്റെ ഭാര്യയെ പേഴ്‌സണല്‍ സ്റ്റാഫാക്കിയതുമായി ബന്ധപ്പെട്ടാണ് ശ്രീമതിയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നത്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട ബോണ്ട് വിവാദമാണ് ഇപി ജയരാജനെ കുടുക്കിയത്.
പാര്‍ട്ടിയുടെ കേരള ഘടകത്തില്‍ പാര്‍ലമെന്ററി വ്യാമോഹം കൂടുന്നതായും വിമര്‍ശനമുണ്ടായി. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ് തെറ്റുതിരുത്തല്‍ രേഖ അവതരിപ്പിച്ചത്.
പാര്‍ട്ടിയുടെ പ്രതിച്ഛായ ഇടിയ്ക്കുന്ന തരത്തിലുള്ള തെറ്റുകള്‍ നേതാക്കളില്‍ നിന്നുണ്ടാകുന്നുവെന്ന് വിലയിരുത്തലുണ്ടായി. തെറ്റുതിരുത്തല്‍ തുടങ്ങേണ്ടത് നേതൃത്വത്തില്‍ നിന്നുതന്നെയാണെന്ന് കമ്മിറ്റി തീരുമാനിച്ചു. ചര്‍ച്ച വെള്ളിയാഴ്ചയും തുടരും.
ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണം നടത്തിയെങ്കിലും അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്ന് വിലയിരുത്തലുണ്ടായി. അല്‍പമെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ആലപ്പുഴയിലാണ്.
ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഇപ്പോഴും പാര്‍ട്ടിയോട് എതിര്‍പ്പുണ്ട്. മുസ്ലീം ജനതയും പാര്‍ട്ടിയെ പിന്തുണച്ചില്ല- എന്നിങ്ങനെയായിരുന്നു പരാജയത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍.