മുജീബ് റഹ്മാന്‍ വധം: വധശിക്ഷകള്‍ ശരിവെച്ചു

ലെഫ്റ്റനന്റ് കേണല്‍മാരായിരുന്ന സയ്യിദ് ഫാറൂഖ് റഹ്മാന്‍, സുല്‍ത്താന്‍ ഷഹരിയാര്‍ റഷീദ് ഖാന്‍, മൊഹിയുദ്ദീന്‍ അഹമദ്, മേജര്‍ ജനറലായിരുന്ന ബസ്‌ലുല്‍ ഹുദ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് വധശിക്ഷ കോടതി ശരിവെച്ചത്.
1975ലെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ രാത്രി ധാക്കയിലെ ധന്‍മോണ്ടിയിലുള്ള ബംഗഭവനിലാണ് മുജീബും കുടുംബവും അടക്കമുള്ളവര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്. 34 വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞാണ് സുപ്രധാന വിധി സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.
മുജീബ് വധക്കേസിലെ പ്രതികളായ മുന്‍ സൈനികരില്‍ പലരും വിദേശരാജ്യങ്ങളില്‍ ഒളിവിലാണ്. പിടികിട്ടിയവരും അല്ലാത്തവരും ഉള്‍പ്പെടെ 20 പ്രതികളില്‍ 15 പേര്‍ക്കെതിരെയാണു ധാക്ക സെഷന്‍സ് കോടതി 1998ല്‍ വധശിക്ഷ വിധിച്ചത്. 2001ല്‍ ഹൈക്കോടതി 12 പേരുടെ വധശിക്ഷ ശരിവയ്ക്കുകയും മറ്റുള്ളവരെ വിട്ടയയ്ക്കുകയും ചെയ്തു. പിടിയിലായ അഞ്ച് പേരും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
മുജീബിനോടൊപ്പം ഭാര്യ ബീഗം ഫസീലത്തുന്നിസ, ആണ്‍മക്കളായ കമാല്‍, ജമാല്‍, റസല്‍ (പത്ത്), പുത്രഭാര്യമാരായ സുല്‍ത്താന കമാല്‍, പര്‍വീന്‍ ജമാല്‍, മുജീബിന്റെ സഹോദരന്‍ നാസര്‍, അനന്തരവന്‍ അബ്ദുല്‍ ഹഖ് മോനി, ഭാര്യ ആര്‍ജു മോനി, ഭാര്യാ സഹോദരന്‍ അബ്ദുര്‍ റബ് സെര്‍നിയാബത്, അദ്ദേഹത്തിന്റെ മകന്‍ ആരിഫ്, മകള്‍ ബേബി (13), പൗത്രന്‍ സുകന്ത ബാബു, മൂന്ന് അതിഥികള്‍, നാല് വീട്ടുജോലിക്കാര്‍, മുജീബിന്റെ സെക്യൂരിറ്റി തലവന്‍ കേണല്‍ ജമീലുദ്ദീന്‍ അഹമദ് എന്നിവരും വധിക്കപ്പെട്ടു.
സ്ഥലത്തില്ലാത്തത് കൊണ്ട് മാത്രമാണ് മുജീബിന്റെ രണ്ട് പെണ്‍മക്കള്‍ അന്ന് രക്ഷപ്പെട്ടത്. പില്‍ക്കാലത്ത് ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീനയും അനുജത്തി രഹാനയുമായിരുന്നു അവര്‍. ഒട്ടേറെ പ്രതിബന്ധങ്ങള്‍ നേരിട്ട് ഹസീന നടത്തിയ ശ്രമങ്ങളാണ് മൂന്നരപതിറ്റാണ്ടിന് ശേഷം കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവര്‍ക്ക് വധശിക്ഷ നേടിക്കൊടുക്കുന്നതില്‍ ഇപ്പോള്‍ കലാശിച്ചത്.












Click it and Unblock the Notifications