ബദല്‍ തേടി സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് സമ്മേളനം
47 രാജ്യങ്ങളില്‍ നിന്നുള്ള 55 കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രതിനിധികള്‍ മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ സംബന്ധിയ്ക്കും. സിപിഎമ്മും സിപിഐയും സംയുക്തമായാണ് സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. സാര്‍വദേശീയ മുതലാളിത്ത പ്രതിസന്ധിയും ജനങ്ങളുടെയും തൊഴിലാളികളുടെയും പ്രക്ഷോഭങ്ങളും ബദലും അതില്‍ കമ്യൂണിസ്റ്റ്‌തൊഴിലാളി പാര്‍ട്ടികളുടെ പങ്കും എന്നതാണു മൂന്ന് ദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്യുന്ന മുഖ്യ വിഷയം.
ദില്ലിയിലെ റമദ പ്ലാസ ഹോട്ടലാണ് വേദി. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം മാവ്‌ലങ്കര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എബി ബര്‍ദന്‍, ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. കാരാട്ടും ബര്‍ദനും സമാപന സമ്മേളനത്തില്‍ പ്രസംഗിക്കും.
സിപിഎം, സിപിഐ പാര്‍ട്ടികളില്‍നിന്നായി പത്ത് പ്രതിനിധികളാണു സമ്മേളനത്തില്‍ പങ്കെടുക്കുക. ബംഗാളില്‍ നിന്ന് മുഖ്യമന്ത്രിക്കു പകരം ഇടതു മുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസിനെയാണു സിപിഎം നിയോഗിച്ചിരിക്കുന്നത്. കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, ഭക്ഷ്യമന്ത്രി സി. ദിവാകരന്‍, സീതാറാം യച്ചൂരി, സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി രാജ തുടങ്ങിയവര്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലുണ്ട്.
സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെയും തകര്‍ച്ചയെത്തുടര്‍ന്ന് മാര്‍ക്‌സിസത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കമ്യൂണിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടികളുടെ അന്താരാഷ്ട്രസമ്മേളനം 1998ല്‍ ഗ്രീസില്‍ ആദ്യമായി ചേര്‍ന്നത്.