മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135.5 അടിയായി
ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ സ്ഥിതി കൂടുതല്‍ ദുര്‍ബലമാകും. വെള്ളിയാഴ്ച ജലനിരപ്പ് 135.1 അടിയായിരുന്നു. ജലനിരപ്പ് 136 അടിയായി ഉയര്‍ന്നാല്‍ സ്‌പില്‍വേയിലൂടെ ജലം ഒഴുകാന്‍ തുടങ്ങും.
ഇതിനെത്തുടര്‍ന്ന് തമിഴ്‌നാട് പി.ഡബ്ല്യു.ഡി ചീഫ് എഞ്ചിനീയര്‍ രാമമൂര്‍ത്തി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു. അണക്കെട്ടില്‍ മൂന്നിടത്ത് പുതിയതായി ചോര്‍ച്ചയുണ്ടെന്ന് കേരളം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ജലനിരപ്പ് 135 അടിയിലെത്തിയപ്പോള്‍, അഞ്ചടി മാത്രം താഴെയാണ് രണ്ട് പുതിയ ചോര്‍ച്ച ഉണ്ടായത്.
ജലവിഭവവകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരം ബുധനാഴ്ച മുല്ലപ്പെരിയാര്‍ സമിതിയംഗങ്ങള്‍ ഉള്‍പ്പെട്ട വിദഗ്ധസംഘം അണക്കെട്ടിലെ പുതിയ ചോര്‍ച്ചകള്‍ പരിശോധിച്ചിരുന്നു.
അണക്കെട്ടിന്റെ 130 അടി ഉയരത്തില്‍ നടന്നുപോകാനായി നിര്‍മ്മിച്ചിട്ടുള്ള 'ലാന്‍ഡിങ്ങില്‍' താഴെ നിന്ന് മുകളിലേക്ക് വെള്ളം തള്ളിവരുന്ന രീതിയിലാണ് രണ്ടു ചോര്‍ച്ചകള്‍. പഴയ ഡാമിനും അതിനെ ബലപ്പെടുത്താനായി 1984ല്‍ കോണ്‍ക്രീറ്റുചെയ്ത് കെട്ടിയുയര്‍ത്തിയ പുതിയ കെട്ടിനും ഇടയ്ക്കുള്ള ചെറിയ വിടവില്‍ ചോര്‍ന്നെത്തുന്ന വെള്ളം പുറത്തേക്ക് തള്ളിവരുന്നതാണ് പുതിയ ചോര്‍ച്ചയെന്നാണ് വിദഗ്ധസംഘത്തിന്റെ വിലയിരുത്തല്‍.
അണക്കെന്റെ 9, 18 ബ്ലോക്കുകളുടെ മധ്യത്തിലായും 104 അടി ഉയരത്തില്‍ ആദ്യബ്ലോക്കുകളിലും നേരത്തെയുണ്ടായിരുന്ന ചോര്‍ച്ചകള്‍ ഇപ്പോള്‍ കൂടുതല്‍ ശക്തമാണ്.
പ്രധാന അണക്കെട്ടിനേക്കാള്‍ ക്കാള്‍ ഗുരുതരാവസ്ഥയിലാണ് മണ്‍ഡാമും ബേബി ഡാമും. മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്നത് മണ്‍ഡാമിനെ കൂടുതല്‍ ദുര്‍ബലമാക്കുന്നു. ബേബി ഡാമിലാകട്ടെ അടിത്തറ ദുര്‍ബലമാണ്.
ബേബി ഡാമിന്റെ വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്ത് നേരത്തെതന്നെ സിമന്റ് അടര്‍ന്നുപോവുകയും കല്ല് ഇളകിമാറുകയും ചെയ്തതും ആശങ്ക വര്‍ധിപ്പിക്കുന്നു.